ന്യൂഡൽഹി: പാതകൾ പുനർവിജ്ഞാപനം ചെയ്യുന്നതിൽ ഇട പെടില്ലെന്ന് സുപ്രീംകോടതി.അപകടങ്ങൾ കുറയ്ക്കുന്നതിനായാണ് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ 500 മീറ്റർ ദൂരപരിധിയിൽ മദ്യശാലകൾക്കു നിരോധനം ഏർപ്പെടുത്തിയത്. ഈ വിധി നഗര പ്രദേശങ്ങൾക്കും ബാധകമാണ്.
ഏതെങ്കിലും മുൻസിപ്പൽ മേഖലയിൽ ഉള്ള ലൈസൻസുള്ള മുഴുവൻ മദ്യശാലകൾ വിലക്കണമെന്ന് നേരത്തേയുള്ള ഉത്തരവിൽ നിർദേശിക്കുന്നില്ല. മറിച്ച് മുനിസിപ്പൽ പരിധിയിലൂടെ കടന്നുപോകുന്ന ദേശീയ, സംസ്ഥാന പാതകൾക്കു സമീപമുള്ള മദ്യശാലകൾക്കു മാത്രമാണ് ഉത്തരവ് ബാധകമാകുന്നത്. സംസ്ഥാനപാതകൾ ജില്ലാപാതകളായി പുനർവിജ്ഞാപനം ചെയ്യുന്ന വിഷയത്തിൽ കോടതി ഇടപെടുന്നില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്ന പുതിയ ഉത്തരവിലുണ്ട്. ഇതോടെ മുനിസിപ്പൽ പരിധിക്ക് ഉള്ളിലുള്ള മദ്യശാലകൾക്കു പാതയോരങ്ങളിൽനിന്നുള്ള ദൂരപരിധി ബാധകമാകില്ലെന്നാണു വിലയിരുത്തൽ.
സംസ്ഥാനത്തെ നഗരസഭ, കോർപറേഷൻ പരിധിയിലുള്ള സംസ്ഥാന പാതകൾ പുനർവിജ്ഞാപനം ചെയ്യാൻ തീരുമാനിച്ചതിനു പിന്നാലെയാണ് വിധിയിൽ കൂടുതൽ വ്യക്തത വരുത്തി സുപ്രീംകോടതി പുതിയ ഉത്തരവിറക്കിയത്. ഇതോടെ മുനിസിപ്പൽ പരിധിയിലുള്ള ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകൾക്കു തുറന്നു പ്രവർത്തിക്കാം.
റോഡപകടങ്ങൾ വർധിച്ചതിനെത്തുടർന്ന് ദൂരപരിധി സംബന്ധിച്ചു 2016 ഡിസംബർ 15നാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഇതു മറികടക്കാൻ ചില സംസ്ഥാനങ്ങൾ പാതകളുടെ പേരു മാറ്റി. ഇതിനെതിരെയുള്ള കേസ് സുപ്രീംകോടതിയിൽ എത്തിയപ്പോൾ സംസ്ഥാനങ്ങളുടെ നടപടിയിൽ ഇടപെടില്ലെന്നു കോടതി വ്യക്തമാക്കിയിരുന്നു. ദേശീയ പാതകൾ നഗരപരിധിയിൽ ആകുന്പോൾ ട്രാഫിക് വേഗം കുറവാണെന്നും അതിനാൽ തന്നെ പാതകളെ പുനർനാമകരണം ചെയ്യുന്നതിൽ തെറ്റില്ലെന്നുമാണ് കോടതി അന്നു പറഞ്ഞത്. ദൂരപരിധി നിരോധനത്തിനെതിരേ നിരവധി പരാതികൾ ലഭിച്ച സാഹചര്യത്തിലാണു കൂടുതൽ വ്യക്തതയോടെ പുതിയ ഉത്തരവിറക്കിയത്.
പാതകൾ പുനർവിജ്ഞാപനം ചെയ്യുന്നതിൽ ഇടപെടില്ലെന്നു സുപ്രീംകോടതി
01:18 AM Aug 24, 2017 | Deepika.com