ന്യൂഡൽഹി: ലാവ്ലിൻ കേസ് കെട്ടിച്ചമച്ചതാണെന്ന സിപിഎമ്മിന്റെ നിലപാട് സാധൂകരിക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയനെയും പാർട്ടിയേയും പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ളശ്രമങ്ങളെ കോടതി ഫലപ്രദമായി തുറന്നു കാട്ടി. സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത് സ്വാഭാവികമാണ്. അത് നിയമപരമായി നേരിടുമെന്നും യെച്ചൂരി വ്യക്തമാക്കി. പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമങ്ങളെ കോടതി തുറന്നു കാട്ടിയെന്നു തന്നെയാണ് സിപിഎം പോളിറ്റ് ബ്യൂറോയും പ്രതികരിച്ചത്.
സിപിഎമ്മിന്റെയും അതിന്റെ നേതാവായ പിണറായി വിജയന്റെയും നിറം കെടുത്താനാണ് ലാവലിൻ കേസിനെ ഉപയോഗിച്ചിട്ടുള്ളതെന്നും കോടതി വിധി ഇത് വ്യക്തമാക്കിയിരിക്കുന്നതാണെന്നും പോളിറ്റ്ബ്യൂറോ പ്രസ്താവനയിൽ പറഞ്ഞു. പിണറായി വിജയന് എതിരായ എല്ലാ ആരോപണങ്ങളുടെയും കള്ളി വെളിച്ചത്തുകൊണ്ടുവന്നതാണു വിധിയെന്നും പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.
പാർട്ടി നിലപാടിനെ സാധൂകരിക്കുന്ന വിധി: യെച്ചൂരി
01:18 AM Aug 24, 2017 | Deepika.com