ന്യൂഡൽഹി: ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ മൊബൈൽ ബ്രൗസറുകൾ നിരവധിയുണ്ടെങ്കിലും ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിച്ചിരുന്നതു ചൈനീസ് വ്യവസായി ആലിബാബയുടെ കീഴിലുള്ള യുസി ബ്രൗസറാണ്.
മറ്റ് ബ്രൗസറുകളിൽനിന്നു വ്യത്യസ്തമായി പല സവിശേഷ സൗകര്യങ്ങളും യുസി ഉപയോക്താക്കൾക്കു നൽകിയിരുന്നു എന്നതാണ് യുസിയോടു പ്രിയമേറാനുള്ള കാരണം. എന്നാൽ, യുസി ബ്രൗസറിനെ സൂക്ഷിക്കണമെന്ന രീതിയിലുള്ള മുന്നറിയിപ്പുകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
യുസി ബ്രൗസർ, ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനയ്ക്കു ചോർത്തുന്നുവെന്നാണ് ആരോപണം. വിവരം ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ചെന്നു കേന്ദ്രസർക്കാരും അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നതായി കണ്ടെത്തിയാൽ യുസി ബ്രൗസർ ഇന്ത്യയിൽ നിരോധിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
മൊബൈൽ ഫോണിലെ വിവരങ്ങൾ ചോരുന്നതായി യുസി ബ്രൗസറിനെതിരേ പരാതികൾ വ്യാപകമായതോടെയാണ് കേന്ദ്ര സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ഫോണിൽനിന്ന് അണ്‍ഇൻസ്റ്റാൾ ചെയ്താലും യുസി ബ്രൗസർ വിവരങ്ങൾ ചോർത്തുന്നുണ്ടെന്നാണു ചിലർ പരാതിപ്പെട്ടിട്ടുള്ളത്. ഇതു സംബന്ധിച്ചു യുസി വെബിന് ഇ-മെയിൽ അയച്ചിട്ടുണ്ടെന്നും കേന്ദ്രഐടി മന്ത്രാലയം അറിയിച്ചു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന രണ്ടാമത്തെ ബ്രൗസറാണ് യുസി ബ്രൗസർ എന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മൊബൈൽ ബ്രൗസർ എന്ന ഖ്യാതിയും യുസി ബ്രൗസറിനു സ്വന്തമാണ്.
യുസി ബ്രൗസറിനെതിരേ അന്വേഷണം
12:53 AM Aug 24, 2017 | Deepika.com