ചെന്നൈ: അണ്ണാ ഡിഎംകെ യിലെ ലയനത്തോടെ ശക്തി ചോർന്ന ശശികല വിഭാഗം എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ സമ്മർദത്തിലാഴ്ത്താൻ തന്ത്രങ്ങൾ മെനയുന്നു. മുഖ്യപ്രതിപക്ഷമായ ഡിഎംകെ അഭിപ്രായവോട്ടെടുപ്പിന് ആവശ്യമുന്നയിച്ചതോടെ ശശികലയും ടിടിവി ദിനകരനും ചേർന്നു നടത്തുന്ന നീക്കങ്ങൾ സർക്കാരിനു വെല്ലുവിളി സൃഷ്ടിച്ചേക്കാം.
തങ്ങളെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ സഹായത്തോടെ പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരാൻ ശ്രമിക്കുകയാണെന്ന് ദിനകരന്റെ അനുയായിയും ആണ്ടിപ്പട്ടി എംഎൽഎയുമായ തങ്ക തമിഴ്ശെൽവൻ പറഞ്ഞു. ഗവർണർ സി.എച്ച്. വിദ്യാസാഗർ റാവുവിനെ കണ്ടശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 25 എംഎൽഎമാരുടെ പിന്തുണയുണ്ടെന്ന് ദിനകരൻ വിഭാഗം കഴിഞ്ഞദിവസം അവകാശപ്പെട്ടിരുന്നു. ഇന്നലെ രാവിലെയാണ് ഗവർണറുമായി ദിനകരൻ വിഭാഗത്തിലെ എംഎൽഎമാർ കൂടിക്കാഴ്ച നടത്തിയത്.
മുഖ്യമന്ത്രിയിൽ വിശ്വാസമില്ലെന്നു ഗവർണറെ അറിയിച്ചതായി തമിഴ്ശെൽവൻ പറഞ്ഞു. ടി.ടി.വി. ദിനകരൻ പക്ഷത്തുള്ള എംഎൽഎമാരിൽ 16 പേരെ ഇന്നലെ പുതുച്ചേരിയിലെ റിസോർട്ടിലേക്കു മാറ്റി. ദിനകരന്റെ വിശ്വസ്തരായ മൂന്ന് എംഎൽഎമാർ ചെന്നൈയിൽ തുടരും.
നിയമസഭ വിളിച്ചുചേർക്കണമെന്ന് പ്രതിപക്ഷമായ ഡിഎംകെ ആവശ്യപ്പെട്ടു. പളനിസ്വാമി മന്ത്രിസഭ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്ന ആവശ്യവും അവർ ഉന്നയിച്ചു. വിശ്വാസവോട്ട് നേരിടാൻ പളനിസ്വാമി മന്ത്രിസഭ തയാറായാൽ പുതിയ മുഖ്യമന്ത്രി ഉണ്ടാകുമെന്നാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം തമിഴ്ശെൽവൻ പറഞ്ഞത്. അതിനിടെ മുതിർന്ന നേതാവും രാജ്യസഭാംഗവുമായ ആർ. വൈദ്യലിംഗത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.
പളനിസ്വാമിക്കെതിരേ പട നയിച്ച് ദിനകരൻ
01:13 AM Aug 23, 2017 | Deepika.com