ന്യൂഡൽഹി: അത്യസാധാരണമായ സംഭവവികാസങ്ങളോടെയും ആശയക്കുഴപ്പങ്ങളോടെയുമാണ് സുപ്രധാനമായ മുത്തലാഖ് കേസിൽ ഇന്നലെ സുപ്രീംകോടതി വിധി പറഞ്ഞത്. തിങ്ങിനിറഞ്ഞ കോടതിമുറിയിൽ ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ ആണ് വിധി വായിച്ചുതുടങ്ങിയത്.
ഇതനുസരിച്ച് മുത്തലാഖിന് സാധുതയുണ്ടെന്ന തരത്തിൽ ഇന്നലെ രാവിലെ ടെലിവിഷൻ ചാനലുകളും ചില ഓണ്ലൈൻ മാധ്യമങ്ങളും വാർത്തകൾ കൊടുത്തത് ആശയക്കുഴപ്പത്തിനു കാരണമായി. എന്നാൽ, ചീഫ് ജസ്റ്റീസിനു പിന്നാലെ ജസ്റ്റീസ് കുര്യൻ ജോസഫും ജസ്റ്റീസ് നരിമാനും തങ്ങളുടെ വിധി വായിച്ചുകഴിഞ്ഞതോടെ ചിത്രം മാറി. മുത്തലാഖ് വിലക്കുന്നതാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയെന്ന് പിന്നീടു വ്യക്തമായി. ഡിവിഷൻ ബെഞ്ചുകളിൽ വ്യത്യസ്ത വിധിപ്രസ്താവം വന്നാൽ ഭൂരിപക്ഷ വിധിക്കാണു സാധുത.
അഞ്ചു മുസ്ലിം സ്ത്രീകളുടേതുൾപ്പെടെ ഏഴു ഹർജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് ഹർജിക്കാർ വാദിച്ചു. ഫോണിൽ വിളിച്ചും സന്ദേശമയച്ചുമൊക്കെ ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി വിവാഹബന്ധം വേർപെടുത്തുന്നത് ചോദ്യംചെയ്യുന്നത് മുസ്ലിം സ്ത്രീകളുടെ മൗലികാവകാശവും അന്തസും ലംഘിക്കുന്നതാണെന്നും ഇവർ കോടതിയിൽ നടത്തിയ വാദം ശരിവയ്ക്കുന്നതാണ് അന്തിമവിധി.
മുസ്ലിംകളുടെ വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ടു നിയമം കൊണ്ടുവരുമെന്നു കേന്ദ്രസർക്കാർ നേരത്തേ കോടതിയെ അറിയിച്ചിരുന്നു. വ്യക്തിനിയമങ്ങൾ ഭരണഘടനയ്ക്കു വിരുദ്ധമാകരുത്. മുത്തലാഖ് എന്നത് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും ഇത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങൾ തമ്മിലുള്ള വിഷയമല്ലെന്നും കേന്ദ്രം അഭിപ്രായപ്പെട്ടിരുന്നു.
സ്വാഗതം ചെയ്ത് കോൺഗ്രസ്
ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതി വിധി കോൺഗ്രസ് സ്വാഗതം ചെയ്തു. വ്യക്തിനിയമം സംരക്ഷിച്ചും അതേസമയം മുത്തലാഖ് നിരോധിച്ചുകൊണ്ടുമുള്ള സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നു മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പറഞ്ഞു. സുപ്രീംകോടതി നിരീക്ഷണം പുരോഗമനപരമായ തീരുമാനമാണെന്ന് എഐസിസി വക്താവ് മനീഷ് തിവാരി പറഞ്ഞു.
മുത്തലാഖ്: സർവത്ര ആശയക്കുഴപ്പം
01:13 AM Aug 23, 2017 | Deepika.com