ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതി വിധി പുരോഗമനപരവും മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതുമാണെന്നു നിയമവിദഗ്ധർ. മുത്തലാഖിനെതിരേ പരാതി നൽകിയ സ്ത്രീകളും വിധിയെ സ്വാഗതം ചെയ്തു. മുസ്ലിം സമുദായത്തിനും പ്രത്യേകിച്ചു സ്ത്രീകൾക്കും ഗുണം ചെയ്യുന്ന വിധി വളരെ സ്വാഗതാർഹമാണെന്ന് മുൻ അറ്റോർണി ജനറൽ സോളി സൊറാബ്ജി ചൂണ്ടിക്കാട്ടി.
ഒറ്റയടിക്ക് മൂന്നു തലാഖ് ചൊല്ലി ഇനി മുസ്ലിം പുരുഷന്മാർക്ക് വിവാഹമോചനം നേടാനാവില്ല. മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന തീരുമാനമാണിത്.
അതേസമയം, അഞ്ചംഗ ബെഞ്ചിന്റെ വിധി ഐകകണ്ഠ്യേന ആയിരുന്നെങ്കിൽ കൂടുതൽ നന്നായിരുന്നുവെന്നും പ്രമുഖ നിയമജ്ഞനായ സോറാബ്ജി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ പുരോഗതി വ്യക്തമാക്കുന്നതും എല്ലാ പൗരന്മാരുടെ മൗലികാവകാശങ്ങളുടെ സംരക്ഷണവുമാണ് സുപ്രീംകോടതി വിധിയെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ പിങ്കി ആനന്ദ് പറഞ്ഞു. എല്ലാ ഭാഗത്തുനിന്നും എതിർപ്പുയർന്ന മുത്തലാഖ് ഇല്ലാതാക്കിയത് രാജ്യത്തിനു ഗുണകരമാണ്. സുപ്രീം കോടതി വിധി അനിവാര്യമായതാണെന്നും മുത്തലാഖിനെ ശിക്ഷാർഹം കൂടിയാക്കുംവിധം നിയമം ഉണ്ടാകുന്പോൾ മാത്രമേ തങ്ങളുടെ വിജയം പൂർണമാകൂകയുള്ളൂ എന്നും കോടതിയിൽ പരാതി നൽകിയ മുസ്ലിം സ്ത്രീകൾ അഭിപ്രായപ്പെട്ടു. അനുകൂല വിധിയിൽ വലിയ സന്തോഷമുണ്ടെന്ന് പരാതിക്കാരികളായ ഇസ്രത് ജഹാനും ഷയറാ ബാനോയും പറഞ്ഞു.
ഫോണിലൂടെ മുത്തലാഖ് ചൊല്ലപ്പെട്ടയാളാണ് മുപ്പതുകാരിയായ ഇസ്രത് ജഹാൻ. തന്റെ നാലു മക്കളെ ഭർത്താവ് കൊണ്ടുപോയതായും കോൽക്കത്ത സ്വദേശിയായ ഇസ്രത് പരാതിപ്പെട്ടിരുന്നു.
ഭർത്താവായിരുന്നയാൾ 15 വർഷത്തിനു ശേഷം കത്തിലൂടെ മുത്തലാഖ് നടത്തിയതിനെതിരേയാണ് മറ്റൊരു പരാതിക്കാരിയായ ഷയറാ ബാനോ (36) സുപ്രീംകോടതിയെ സമീപിച്ചത്. ഉത്തരാഖണ്ഡിലെ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിയവേയാണ് ഭർത്താവിന്റെ കത്തു വന്നതെന്ന് അവർ വ്യക്തമാക്കി.
ചീഫ് ജസ്റ്റീസ് ഉൾപ്പെടെ രണ്ടു ജഡ്ജിമാർ വിയോജിപ്പു പ്രകടിപ്പിച്ചെങ്കിലും വിധി ഐകകണ്ഠ്യേനയുള്ളതാണെന്ന് വിലയിരുത്താമെന്ന് പരാതിക്കാരിയായ ഇസ്രത് ജഹാനുവേണ്ടി ഹാജരായ അഡ്വ. വി.കെ. ബിജു പറഞ്ഞു. മുത്തലാഖുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനാണ് രണ്ടു ജഡ്ജിമാർ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അഖിലേന്ത്യാ മുസ്ലിം വനിതാ വ്യക്തിനിയമബോർഡും വിധിയെ സ്വാഗതം ചെയ്തു. വലിയ വിജയത്തിന്റെ നിമിഷങ്ങളാണിത്. യുദ്ധം പകുതി ജയിച്ചുകഴിഞ്ഞുവെന്ന് സംഘടനയ്ക്കുവേണ്ടി ഹാജരായ അഡ്വ. ചന്ദ്ര രാജൻ അഭിപ്രായപ്പെട്ടു. നിയമമുണ്ടാകാതെ മുസ്ലിം സ്ത്രീകൾക്ക് നീതി ലഭിക്കില്ലെന്ന് രാഷ്ട്രവാദി മുസ്ലിം മഹിളാ സംഘ് നേതാവ് ഫറ ഫൈസ് പറഞ്ഞു. ഭാരതീയ മുസ്ലിം മഹിളാ ആന്ദോളൻ നേതാവ് നൂർജഹാൻ നിയാസും വിധിയെ സ്വാഗതം ചെയ്തു. പ്രശസ്ത ബംഗ്ലാദേശ് എഴുത്തുകാരി തസ്ലിമ നസ്റീനും ട്വിറ്ററിലൂടെ വിധിയെ സ്വാഗതം ചെയ്തു. മുസ്ലിം വ്യക്തിനിയമബോർഡിനുള്ള തിരിച്ചടിയാണ് കോടതിയുടെ തീർപ്പെന്ന് തസ്ലിമ പറഞ്ഞു.
മുസ്ലിം പേഴ്സണൽ ലോ ബോർഡ് ആശയക്കുഴപ്പത്തിൽ
ന്യൂഡൽഹി: മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന സുപ്രീംകോടതിയുടെ വിധിയിൽ ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് ആശയക്കുഴപ്പത്തിൽ. ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാകുന്ന വിധിയിലുള്ള അനന്തര നടപടികളെക്കുറിച്ച് സെപ്റ്റംബർ പത്തിന് ഭോപ്പാലിൽ നിർവാഹകസമിതി ചേർന്നു തീരുമാനിക്കും. ഇതിനു മുന്നോടിയായി നിയമവിദഗ്ധരുമായി ആലോചിക്കുമെന്നു ബോർഡ് നിർവാഹകസമിതിയംഗം കമാൽ ഫറൂഖി വ്യക്തമാക്കി.
മതന്യൂനപക്ഷത്തിന്റെ മതപരമായ അവകാശങ്ങളെ ബാധിക്കുന്നതാണു കോടതിവിധി. അതിനാൽത്തന്നെ വളരെ വ്യാപകമായ പ്രത്യാഘാതങ്ങളുമുണ്ട്. ഭരണഘടനയുടെ ഉറപ്പുകൾ പാലിക്കുന്നതല്ല വിധിയെന്നാണ് മുസ്ലിം വ്യക്തിനിയമ ബോർഡ് കരുതുന്നത്. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ പുതിയ നിയമം കൊണ്ടുവന്നാൽ അതു മൗലികാവകാശങ്ങളിലുള്ള കൂടുതൽ കയന്നുകയറ്റം ആകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടതി ഉത്തരവു പഠിച്ച് വിശദമായ ചർച്ചകൾക്കു ശേഷമേ കൂടുതൽ പ്രതികരിക്കാനാകൂ. അടുത്ത മാസം പത്തിനു ചേരുന്ന യോഗത്തിൽ ഭാവിപരിപാടികൾ തീരുമാനിക്കും - കമാൽ ഫറൂഖി പറഞ്ഞു.
വിധിയെ സ്വാഗതം ചെയ്ത് നിയമവിദഗ്ധർ
12:59 AM Aug 23, 2017 | Deepika.com