ന്യൂഡൽഹി: മുസ്ലിം സ്ത്രീകളുടെ അവകാശം ലംഘിക്കുന്ന മുത്തലാഖ് വിലക്കിയ സുപ്രീംകോടതി വിധി ചരിത്രപരവും സ്വാഗതാർഹവുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുത്തലാഖ് ഇല്ലാതായ പശ്ചാത്തലത്തിൽ ഏകീകൃത സിവിൽ കോഡ് എന്ന ആവശ്യത്തിൽ അടുത്തതായി ചർച്ച തുടങ്ങുമെന്ന് ബിജെപി നേതാക്കൾ സൂചന നൽകി. മുസ്ലിം സ്ത്രീകൾക്ക് തുല്യത നൽകുന്ന വിധി വനിതാ ശാക്തീകരണം ശക്തിപ്പെടുത്തുമെന്നും സുപ്രീംകോടതി വിധിക്കു തൊട്ടുപിന്നാലെ പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
അമിത് ഷാ (ബിജെപി അധ്യക്ഷൻ)
തുല്യതയിലേക്കുള്ള മുസ്ലിം സ്ത്രീകളുടെ യാത്രയിലെ പുതുപ്പിറവിയാണിത്. വിധി സ്വാഗതം ചെയ്യുന്നു.
രവിശങ്കർ പ്രസാദ് (കേന്ദ്ര നിയമമന്ത്രി)
വളരെ പ്രത്യേകതയുള്ളതും ചരിത്രപരവുമായ വിധിയാണിത്. മുത്തലാഖ് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന സുപ്രീം കോടതി വിധി നടപ്പാക്കും. പുതിയ നിയമനിർമാണത്തിന്റെ കാര്യങ്ങൾ പിന്നീട് ക്രമമനുസരിച്ച് ചർച്ച ചെയ്തു തീരുമാനിക്കും.
രാഹുൽ ഗാന്ധി (കോണ്ഗ്രസ് ഉപാധ്യക്ഷൻ)
മുത്തലാഖ് അസാധുവാക്കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. നീതിക്കുവേണ്ടി പോരാടിയ വനിതകളെ പ്രത്യേകം അഭിനന്ദിക്കുന്നു.
രണ്ദീപ് സുർജേവാല (എഐസിസി മാധ്യമവിഭാഗം )
വനിതകളുടെ അവകാശങ്ങൾ ഉൗട്ടിയുറപ്പിക്കുന്ന ഈ വിധി സ്വാഗതാർഹമാണ്. നിരവധി വർഷങ്ങളായി തുടരുന്ന സ്ത്രീകളോടുള്ള വിവേചനത്തിനെതിരേയുള്ള വലിയ ആശ്വാസവുമാണിത്. ഈ യാഥാർഥ്യം കോടതി അംഗീകരിച്ചത് വലിയ ആശ്വാസമായി.
യോഗി ആദിത്യനാഥ് (യുപി മുഖ്യമന്ത്രി)
സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. മുസ്ലിം സ്ത്രീകൾക്ക് നീതി ലഭ്യമാക്കുന്നതാണിത്.
മായാവതി (ബിഎസ്പി അധ്യക്ഷ)
മുസ്ലിം സ്ത്രീകളുടെ താത്പര്യം സംരക്ഷിക്കുന്ന വിധി സ്വാഗതം ചെയ്യുന്നു. സുപ്രീം കോടതി നിർദേശം പാലിച്ച് പുതിയ നിയമം കൊണ്ടുവരാനുള്ള ബാധ്യത ഇനി കേന്ദ്രസർക്കാരിന്റേതാണ്. പക്ഷേ ആർഎസ്എസിന്റെ രഹസ്യ അജൻഡയാകരുത് നടപ്പാക്കുന്നത്.
സൽമാൻ ഖുർഷിദ് (മുൻ കേന്ദ്ര നിയമമന്ത്രി)
സുപ്രീംകോടതി വിധി കോണ്ഗ്രസ് സ്വാഗതം ചെയ്യുന്നു. തുല്യതയിലേക്കും ലിംഗ നീതിയിലേക്കും അടുപ്പിക്കുന്ന നല്ല തീരുമാനമാണിത്.
ശിവരാജ്സിംഗ് ചൗഹാൻ (മധ്യപ്രദേശ് മുഖ്യമന്ത്രി)
സ്വാഗതാർഹമായ വിധിയുടെ പശ്ചാത്തലത്തിൽ നിയമനിർമാണത്തിന് കേന്ദ്രസർക്കാർ നടപടിയെടുക്കണം. ആധുനിക സമൂഹ പുരോഗതിക്ക് തടസമായിരുന്നു മുത്തലാഖ്.
മേനക ഗാന്ധി (കേന്ദ്രമന്ത്രി)
ലിംഗ നീതിയിലേക്കും തുല്യതയിലേക്കുമുള്ള അകലം ഒരുപടി കുറയ്ക്കുന്ന വിധിയാണിത്.
കാമിനി ജയ്സ്വാൾ (മുതിർന്ന അഭിഭാഷക)
മുത്തലാഖ് സാധുവാണെന്ന രണ്ടു ജഡ്ജിമാരുടെ ന്യൂനപക്ഷ വിധിപ്രസ്താവന അലോസരപ്പെടുത്തുന്നു. സ്ത്രീകളെ ചരക്കുവസ്തുവായി കണക്കാക്കുന്ന മനുഷ്യത്വരഹിതമായ മുത്തലാഖ് അനുവദിക്കാമെന്ന കണ്ടെത്തൽ മനസിലാക്കാൻ കഴിയുന്നില്ല. അനീതി അവസാനിപ്പിച്ച ്ഷ വിധി വളരെ ആശ്വാസകരമായി.
ഇന്ദിര ജയ്സ്വിംഗ് (ഹർജിക്കാരുടെ അഭിഭാഷക)
കാൽ നൂറ്റാണ്ടു നീണ്ട പോരാട്ടത്തിന്റെ വിജയമാണിത്. ക്രൈസ്തവ പിന്തുടർച്ചാവകാശം സംബന്ധിച്ച 1986ലെ മേരി റോയി കേസിന്റെ വിധിക്കു ശേഷം സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിക്കുന്ന മറ്റൊരു സുപ്രധാന വിധിയാണ് മുത്തലാഖ് നിർത്തലാക്കിയത്.
വിജയ് ഗോയൽ (കേന്ദ്രമന്ത്രി)
മുത്തലാഖ് എന്ന ദുരാചാരത്തിനാണ് അന്ത്യമായിരിക്കുന്നത്. ഞങ്ങൾ ആത്മവിശ്വാസത്തിലാണ്.
സുബ്രഹ്മണ്യം സ്വാമി (ബിജെപി എംപി)
സുക്ഷ്മബുദ്ധിയുള്ള വിധിയെ സ്വാഗതം ചെയ്യുന്നു. കേരളത്തിൽ ആദ്യം കർശനമായി നടപ്പാക്കണം.
മുത്തലാഖ്: വിധി സ്വാഗതാർഹമെന്നു മോദി
12:40 AM Aug 23, 2017 | Deepika.com