ന്യൂഡൽഹി: നോബൽ പുരസ്കാര ജേതാവ് കൈലാഷ് സത്യാർഥി രാജ്യത്ത് കുട്ടികൾക്കെതിരായി നടക്കുന്ന ലൈംഗികചൂഷണത്തിനും കുട്ടിക്കടത്തിനുമെതിരേ ഭാരത് യാത്ര നടത്തുന്നു.
സുരക്ഷിതരായ കുട്ടികൾ, സുരക്ഷിതഭാരതം എന്ന ആശയത്തിലാണ് യാത്ര. 35 ദിവസം നീളുന്ന യാത്ര രാജ്യത്തെ 22 സംസ്ഥാനങ്ങളിലൂടെ കടന്നുപോകും. ദക്ഷിണേന്ത്യയിൽ കന്യാകുമാരിയിൽനിന്ന് ആരംഭിക്കുന്ന യാത്ര പടിഞ്ഞാറൻ സംസ്ഥാനങ്ങൾ വരെ നീളും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ യാത്രയ്ക്ക് ഗോഹത്തിയിൽനിന്നു തുടക്കം കുറിക്കും ഒക്ടോബർ 15ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ യാത്ര സമാപിക്കും.
36 വർഷമായി കുട്ടികളുടെ സ്വാതന്ത്ര്യം, സുരക്ഷ എന്നിവയ്ക്കായി ലോകമെമ്പാടും പ്രവർത്തിച്ചു വരുന്ന വ്യക്തിയാണ് കൈലാഷ് സത്യാർഥി . 1988 ൽ അദ്ദേഹം നടത്തിയ ചരിത്രപരമായ ആഗോള മാർച്ചാണ് ബാലവേലക്കെതിരായി നിയമം പാസാക്കുന്നതിലേക്ക് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനെ നയിച്ചത്. ഇന്ത്യയിൽ വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമാക്കുന്ന നിയമം നടപ്പാക്കുന്നതിന് പ്രേരിപ്പിച്ചത് 2001ൽ സത്യാർഥി നടത്തിയ ശിക്ഷാ യാത്ര ആയിരുന്നു.
കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളെ മാനിച്ച് 2014ൽ കൈലാഷ് സത്യാർഥി യെ നൊബേൽ പുരസ്കാരം നൽകി ആദരിച്ചു. സെപ്റ്റംബർ 11ന് കന്യാകുമാരിയിലെ വിവേകാനന്ദ സ്മാരകത്തിൽ വിവേകാനന്ദ ജന്മദിനത്തിൽ നടക്കുന്ന ചടങ്ങിൽ ഭാരത് യാത്രയ്ക്കു തുടക്കം കുറിക്കും. ’’കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമത്തിനും കുട്ടിക്കടത്തിനുമെതിരായി ഞാൻ ഇന്ന് ഒരു യുദ്ധം പ്രഖ്യാപിക്കുകയാണ്. കുട്ടികൾക്ക് സുരക്ഷിതത്വമുള്ള ഒരു ഇന്ത്യയെ വാർത്തെടുക്കുന്നതിന് ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമായി ഭാരത് യാത്ര തുടങ്ങുന്നു. ഇത് സാധാരണ കുറ്റകൃത്യമല്ല. ധാർമികമായ മൂല്യച്യുതി നമ്മുടെ രാജ്യത്തെ കീഴടക്ക ുകയാണ്’’ -കൈലാഷ് സത്യാർഥി അഭിപ്രായപ്പെട്ടു.
കുട്ടികൾക്കുവേണ്ടി ഭാരത് യാത്രയുമായി കൈലാഷ് സത്യാർഥി
12:40 AM Aug 23, 2017 | Deepika.com