ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്ടി)യുടെ ആദ്യഘട്ട പിരിവ് ആശാവഹമെന്നു ഗവൺമെന്റ്. ഇന്നലെ രാവിലെ 10 വരെ 42,000 കോടി രൂപ നികുതി അടച്ചു. 25-ാം തീയതി വരെയാണു നികുതി അടയ്ക്കാനുള്ള സമയം.
ഇതുവരെ 10 ലക്ഷം പേരാണു റിട്ടേൺ ഫയൽ ചെയ്തു നികുതി അടച്ചത്. വേറൊരു 20 ലക്ഷം പേർ റിട്ടേൺ ഫോം നെറ്റ്വർക്കിൽ സേവ് ചെയ്തിട്ടുണ്ട്. മൊത്തം 60 ലക്ഷം പേർ നികുതിയടയ്ക്കേണ്ടതുണ്ട്. ജൂലൈ മാസത്തെ വ്യാപാരത്തിന്റെ നികുതിയാണ് ഇപ്പോൾ അടയ്ക്കുന്നത്.
ലഭിച്ച 42,000 കോടി രൂപയിൽ 15,000 കോടി സംസ്ഥാനാന്തര വ്യാപാരത്തിനുള്ള ഐജിഎസ്ടിയും 5000 കോടി രൂപ വാഹനങ്ങൾക്കും പുകയില സാമഗ്രികൾക്കുമുള്ള സെസും ആണ്. ബാക്കി 22000 കോടി രൂപ കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിെസ്ടിയും ചേർന്നതാണ്. ഇതിൽ പകുതി സംസ്ഥാനങ്ങൾക്കു പോകും. ഐജിഎസ്ടിയുടെ പകുതി ഏതു സംസ്ഥാനത്തേക്കാണോ വ്യാപാരം ആ സംസ്ഥാനത്തിനു ലഭിക്കും. സെസ് തുക സംസ്ഥാനങ്ങൾക്കു വരുമാനം കുറഞ്ഞാൽ അതു നികത്താനായി നൽകും.
കഴിഞ്ഞ വർഷം ജൂലൈയിൽ എക്സൈസ് ഡ്യൂട്ടിയായി 31872 കോടി രൂപയും സേവനനികുതിയായി 19600 കോടിയും രൂപ ലഭിച്ചതാണ്. ഈ ജൂലൈയിൽ കസ്റ്റംസ് ഡ്യൂട്ടിയും ഇറക്കുമതി സാധനങ്ങൾക്കുള്ള ഐജിഎസ്ടിയും കൂടി 30,000 കോടി രൂപ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജൂലൈയിൽ 16000 കോടിയാണ് കസ്റ്റംസും സിഎസ്ടിയും കൂടി ലഭിച്ചത്.
ജിഎസ്ടി പിരിവ് ആശാവഹം
01:48 AM Aug 22, 2017 | Deepika.com