ന്യൂഡൽഹി: മോദി സർക്കാരിനെ പുകഴ്ത്താൻ ട്വിറ്ററിൽ റഷ്യൻ ചിത്രമിട്ട കേന്ദ്ര ഉൗർജമന്ത്രിക്ക് ഷോക്ക് ട്രീറ്റ്മെന്റ്. കേന്ദ്ര ഉൗർജ സഹമന്ത്രി പീയൂഷ് ഗോയലിനാണ് അമളി പറ്റിയത്. കേന്ദ്ര സർക്കാരിന്റെ വികസന പദ്ധതികൾ പുകഴ്ത്തിപ്പറയാൻ ശ്രമിച്ചതിനൊപ്പം ട്വിറ്ററിൽ വ്യാജ ചിത്രം പോസ്റ്റ് ചെയ്തതാണ് മന്ത്രിക്കു വിനയായത്.
മന്ത്രി തന്റെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ഇന്ത്യയിലെ 50,000 കിലോമീറ്റർ റോഡുകൾ എൽഇഡി ലൈറ്റുകൾ ഉപയോഗിച്ച് വൈദ്യുതീകരിച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതിനൊപ്പം ഉപയോഗിച്ച ചിത്രമാക്കട്ടെ റഷ്യയിലെ ഒരു റോഡിന്റേതാണെന്നു ട്വിറ്റർ ഉപയോക്താക്കളാണു കണ്ടെത്തിയത്. വിവാദമായതോടെ മന്ത്രി ചിത്രം പിൻവലിച്ചു തടിതപ്പി.
സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ പ്രചാരണാർഥം വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഐടി സെല്ലിന്റെയും നേതാക്കളുടെയും വകയായുള്ള സമൂഹമാധ്യമ പ്രചാരണങ്ങളിൽ പലപ്പോഴും വ്യാജ ചിത്രങ്ങളും മറ്റും വരുന്നത് പതിവായിരുന്നു. താൻ പോസ്റ്റ് ചെയ്ത ട്വീറ്റ് നീക്കം ചെയ്തശേഷം തെറ്റു ചൂണ്ടിക്കാട്ടിയതിൽ ഗോയൽ നന്ദി പറയുകയും ചെയ്തു. ട്വിറ്റർ പോസ്റ്റിനു പകരം മറ്റൊരു ചിത്രമിട്ടു മന്ത്രി വിശദീകരണം നൽകുകയും ചെയ്തു.
ട്വിറ്ററിൽ റഷ്യൻ ചിത്രം; കേന്ദ്രമന്ത്രിക്കു വിനയായി
01:48 AM Aug 22, 2017 | Deepika.com