ന്യൂഡൽഹി: അജൻഡകൾ വച്ചു വാർത്തകൾ നൽകുന്ന പ്രവണത തെറ്റും ആപത്തുമാണെന്ന് സുപ്രീം കോടതി മുൻ ജഡ്ജിയും ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്ടിംഗ് ചെയർമാനുമായ ജസ്റ്റീസ് സിറിയക് ജോസഫ്.
എന്നാൽ പത്രസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും പത്രസ്വാതന്ത്ര്യത്തിൽ ഒരുവിധ നിയന്ത്രണവും പാടില്ലെന്നും സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. ഉന്നത ജുഡീഷറിയിൽ പോലും അഴിമതിക്കാർ ഉണ്ടാകുന്നതും ഭൂഷണമല്ല. ജസ്റ്റീസ് കർണന്റെ കേസ് മുതൽ വിരമിക്കുന്നതിന്റെ തലേ ദിവസം പക്ഷിമൃഗാദികളെ ദൈവങ്ങളാണെന്നു വിധിച്ച ജഡ്ജിയുടെ കാര്യം വരെ ജുഡീഷറിയിലും തിരുത്തലുകൾ വേണ്ടതിന്റെ അനിവാര്യത വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ജുഡീഷൽ നിയമനങ്ങളിൽ സർക്കാരും രാഷ്ട്രീയക്കാരും കൈകടത്തുന്നതു നിതീന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയ്ക്കും സ്വതന്ത്രമായ പ്രവർത്തനത്തിനും തടസമാകുകയും ചെയ്യും.
ചാനൽ ചർച്ചകളും പല റിപ്പോർട്ടിംഗുകളും വസ്തുനിഷ്ഠമല്ല, മറിച്ച് വ്യക്തിനിഷ്ഠമാകുന്നുണ്ട്. മാധ്യമ വിചാരണ ശരിയല്ല. കോടതികളുടെ പരിഗണനയിലുള്ള കേസുകളിൽ നടത്തുന്ന മാധ്യമവിചാരണകൾക്ക് തെറ്റായ സ്വാധീനം ചെലുത്താൻ സാധ്യതയേറെയാണ്. വാർത്തകളും അഭിപ്രായങ്ങളും കൂട്ടിക്കുഴയ്ക്കരുത്. വാർത്തകളെ വാർത്തകളായി നൽകാനാകണം. എന്നാൽ മാധ്യമങ്ങളും ജുഡീഷറിയും പരസ്പര പൂരകങ്ങളായാണ് പ്രവർത്തിക്കേണ്ടത്. ഇരുവരും ജനാധിപത്യത്തിന്റെ അഭിവാജ്യ ഘടകങ്ങളാണ്- സുപ്രീം കോടതിയിലെ മുൻ ന്യായാധിപൻ അഭിപ്രായപ്പെട്ടു.
ചങ്ങനാശേരി എസ്ബി കോളജ് പൂർവ വിദ്യാർഥി സംഘടന ഡൽഹി ഘടകം കേരള ഹൗസിൽ മാധ്യമങ്ങളും ജുഡീഷറിയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു ജസ്റ്റീസ് സിറിയക്. അസോസിയേഷൻ പ്രസിഡന്റ് ജോണ് ഫിലിപ്പോസ് അധ്യക്ഷനായിരുന്നു.
ദീപിക അസോസിയറ്റ് എഡിറ്ററും ഡൽഹി ബ്യൂറോ ചീഫുമായ ജോർജ് കള്ളിവയലിൽ, മലയാള മനോരമ ലേഖകൻ ജോമി തോമസ്, സുപ്രീം കോടതി അഭിഭാഷകരായ മനോജ് ജോർജ്, മഞ്ജു പട്യാനി, അസോസിയേഷൻ സെക്രട്ടറി ബാബു കുര്യാക്കോസ്, നിയുക്ത പ്രസിഡന്റ് ഷാജി പി. ജോണ് എന്നിവർ പ്രസംഗിച്ചു.
അജൻഡകൾ വച്ചുള്ള വാർത്തകൾ ആപത്തെന്ന് ജസ്റ്റീസ് സിറിയക് ജോസഫ്
01:24 AM Aug 22, 2017 | Deepika.com