ന്യൂഡൽഹി: കേരളത്തിൽ മലപ്പുറം മതപരിവർത്തനത്തിന്റെ കേന്ദ്രമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹൻസ് രാജ് അഹിർ. മലപ്പുറമാണ് കേരളത്തിൽ ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്ന സ്ഥലം. ഒരു മാസത്തിനുള്ളിൽ തന്നെ ആയിരം പേരെ മതം മാറ്റിയിട്ടുണ്ടെന്നും ഹിന്ദുക്കളും ക്രൈസ്തവരും ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്തതായി റിപ്പോർട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ മേയിൽ കേരളത്തിൽ പോയിരുന്നു. പോലീസ് മേധാവിയുമായും സംസ്ഥാന ചീഫ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മാസത്തിനുള്ളിൽ ആയിരം പേർ മതം മാറിയതിനെക്കുറിച്ച് അവരോട് ആരാഞ്ഞു. ദാര്രിദ്ര്യം മുതലെടുത്താണോ മതപരിവർത്തനം നടത്തുന്നതെന്ന് ചോദിച്ചു. സംഭവത്തെക്കുറിച്ചു താക്കീതും നൽകിയിരുന്നു. അവർ തുടർന്ന് എന്തു നടപടി സ്വീകരിച്ചെന്നറിയില്ല. എന്തായാലും വിശദവിവരം പുറത്തുവരുമെന്നും മന്ത്രി പറഞ്ഞു.
അഖിലയെന്ന ഹാദിയയുടെ കേസ് എൻഐഎ അന്വഷിക്കാൻ സുപ്രീംകോടതി നിർദേശിച്ച വിഷയത്തിൽ പ്രതികരിക്കവേയാണു മലപ്പുറം മതം മാറ്റത്തിന്റെ കേന്ദ്രമാണെന്ന് മന്ത്രി പിടിഐയോടു പറഞ്ഞത്. ഹാദിയ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാതിരുന്ന മന്ത്രി കേരളത്തെക്കുറിച്ച് മറ്റ് ആക്ഷേപങ്ങൾ ഉന്നയിക്കുകയായിരുന്നു. താൻ ആരാഞ്ഞ വിഷയങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് അയക്കാൻ കേരള സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇനി എൻഐഎ നടത്തുന്ന അന്വേഷണത്തിലൂടെ കൂടുതൽ വിവരങ്ങൾ പുറത്തു വരും. എഴുതി ആവശ്യപ്പെട്ടിട്ടും കേരള സർക്കാർ റിപ്പോർട്ട് നൽകാൻ തയാറായിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു.
മലപ്പുറം മതംമാറ്റത്തിന്റെ കേന്ദ്രമെന്ന് കേന്ദ്ര സഹമന്ത്രി
11:30 PM Aug 20, 2017 | Deepika.com