ന്യൂഡൽഹി: നിതീഷ് കുമാറിന്റെ ജെഡിയു എൻഡിഎയിൽ ചേരാൻ തീരുമാനിച്ചതോടെ കേന്ദ്രമന്ത്രിസഭാ വികസനത്തിന് കളമൊരുങ്ങി. തമിഴ്നാട്ടിലെ പളനിസ്വാമി- പനീർശെൽവം വിഭാഗങ്ങൾ ലയിച്ച് അണ്ണാഡിഎംകെ എൻഡിഎയുടെ ഭാഗമായാൽ അവർക്കും കേന്ദ്രമന്ത്രിസഭയിൽ പ്രാതിനിധ്യം നൽകും. ഗവർണർമാർ അടക്കം ഒഴിവുള്ള മറ്റു ചില പ്രധാന തസ്തികകളിലേക്കുള്ള നിയമനങ്ങളും പിന്നാലെ നടത്താനാണ് ആലോചന.
വൈകാതെ നിയമസഭാ തെരഞ്ഞെടുപ്പു നടക്കേണ്ട ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മേഘാലയ, മിസോറാം, ത്രിപുര, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങൾക്ക് അഴിച്ചുപണിയിൽ പ്രത്യേക പരിഗണന നൽകാനാണ് ബിജെപി ലക്ഷ്യമിടുന്നത്. മന്ത്രിസഭാ വികസനം സംബന്ധിച്ച് അമിത് ഷായുമായും ആർഎസ്എസ് നേതൃത്വവുമായും പ്രധാനമന്ത്രി അടുത്ത ദിവസങ്ങളിൽ വിശദമായ ചർച്ച നടത്തും.
ഇതേസമയം, പ്രതിരോധം, വാർത്താവിതരണം, നഗരവികസനം, ഭവനനിർമാണം, വനം- പരിസ്ഥിതി തുടങ്ങിയ സുപ്രധാന മന്ത്രാലയങ്ങൾക്ക് മികവുറ്റ, വിശ്വസ്തരായ മുതിർന്ന നേതാക്കള മന്ത്രിമാരായി കണ്ടെത്തുക ദുഷ്കരമായതാണ് മന്ത്രിസഭാ വികസനകാര്യത്തിൽ മോദിയെ കുഴയ്ക്കുന്നത്.
പുതിയ മന്ത്രിമാരെ നിയമിക്കുന്നതിനോടൊപ്പം പല മന്ത്രിമാരുടെയും വകുപ്പുകളിൽ അഴിച്ചുപണി ഉണ്ടാകും. പ്രതിരോധ വകുപ്പിന്റെ അധിക ചുമതല ഒഴിവാക്കിയേക്കുമെങ്കിലും അരുണ് ജയ്റ്റ്ലി ധനമന്ത്രാലയത്തിൽ തുടരാനാണ് ഇപ്പോഴത്തെ ധാരണ. ധനമന്ത്രിയായി ജയ്റ്റ്ലിക്ക് പകരക്കാരനെ കണ്ടെത്താനുള്ള പ്രയാസവും ജയ്റ്റ്ലിയും മോദിയുമായുള്ള അടുത്ത ബന്ധവും ഇതിനു കാരണമാണ്.
ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ പോയപ്പോൾ ഒഴിവുവന്ന പ്രതിരോധ മന്ത്രിയുടെ സീറ്റിലേക്ക് കഴിവുറ്റ നേതാവ് വേണമെന്നത് മോദിയെ കുഴയ്ക്കുന്നു. ചൈനയോടും പാക്കിസ്ഥാനോടുമുള്ള തർക്കം രൂക്ഷമായതിനാൽ പ്രതിരോധ വകുപ്പിന് മുഴുസമയ മന്ത്രി അനിവാര്യമാണ്. കഴിഞ്ഞ മേയിൽ അനിൽ മാധവ് ദവേ അന്തരിച്ചപ്പോൾ ഒഴിവായ വനം -പരിസ്ഥിതി മന്ത്രാലയവും ബിജെപിക്ക് വളരെ പ്രധാനമാണ്. ഉപരാഷ്ട്രപതിയായ വെങ്കയ്യ നായിഡു രാജിവച്ച നഗരവികസനം, വാർത്താവിതരണം എന്നീ വകുപ്പുകളിലേക്ക് രണ്ടു പേരെ നിയമിക്കാനാണ് ചർച്ച നടക്കുന്നത്.
ജോർജ് കള്ളിവയലിൽ
ജെഡിയുവും അണ്ണാ ഡിഎംകെയും കേന്ദ്രമന്ത്രിസഭയിൽ ചേരും
01:10 AM Aug 20, 2017 | Deepika.com