ചെന്നൈ-തിരുവാരൂർ: അനിശ്ചിതത്വം തുടരുന്ന അണ്ണാ ഡിഎംകെ വിഭാഗങ്ങളുടെ ലയനം രണ്ടു ദിവസത്തിനകം സംഭവിച്ചേക്കും.
ചർച്ചകൾ ശുഭപ്രതീക്ഷ നല്കുന്നതാണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ലയനം നടക്കുമെന്നും മുഖ്യമന്ത്രി കെ. പളനി സ്വാമിയും വിമതപക്ഷത്തിന്റെ നേതാവ് ഒ. പനീർശെൽവവും പറഞ്ഞു. ഇരു വിഭാഗവും വൈകാതെ ലയിക്കുമെന്നു തിരുവാരൂരിൽ എംജിആർ ശതാബ്ദി ചടങ്ങിനിടെ മുഖ്യമന്ത്രി പളനിസ്വാമി പറഞ്ഞു. ലയനചർച്ചകൾ സുഗമമായി മുന്നോട്ടുപോകുന്നുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ ലയനം നടക്കുമെന്നും എഐഎഡിഎംകെ പുരട്ചി തലൈവി അമ്മ ഘടകം നേതാവ് ഒ. പനീർശെൽവം പറഞ്ഞു.
ഇതിനിടെ, ലയനതീരുമാനവുമായി മുന്നോട്ടു പോകാനാണു നീക്കമെങ്കിൽ മുഖ്യമന്ത്രിയെ മാറ്റുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ടു പോകുമെന്നു ടി.ടി.വി. ദിനകരൻ പക്ഷം അറിയിച്ചു. ഇരുപക്ഷത്തെയും അഭിപ്രായവ്യത്യാസങ്ങൾ നീങ്ങിയെന്നും വൈകാതെ ലയനമുണ്ടാകുമെന്നുമാണ് പളനിസ്വാമി തഞ്ചാവൂർ ജില്ലയിലെ തിരുവാരൂരിൽ പറഞ്ഞത്.
പനീർശെൽവം പക്ഷത്തെ എംഎൽഎമാരെ മന്ത്രിമാരാക്കുമോയെന്ന ചോദ്യത്തിന് ചർച്ച നടക്കുകയാണെന്നായിരുന്നു മറുപടി. കഴിഞ്ഞ ദിവസം രാത്രി വൈകി വരെ നീണ്ട ലയനചർച്ച തീരുമാനത്തിലെത്താതെ പിരിയുകയായിരുന്നു. ജയലളിതയുടെ മരണത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് ഒപിഎസ് പക്ഷത്തെ ചില എംഎൽഎമാർ ആവശ്യപ്പെട്ടു. നിലവിൽ, റിട്ട. ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സർക്കാർ ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ, ലയനതീരുമാനവുമായി മുന്നോട്ടു പോയാൽ, മുഖ്യമന്ത്രിയെ മാറ്റുമെന്നു ദിനകരൻ പക്ഷത്തെ നേതാവ് പളനിയപ്പൻ പറഞ്ഞു. അണ്ണാ ഡിഎംകെ ഭരണം ബസ് യാത്രപോലെയാണ്, മുഖ്യമന്ത്രിയാണ് ബസ് ഡ്രൈവർ- പളനിയപ്പൻ പറഞ്ഞു. യാത്രക്കാർക്കു സുരക്ഷിതത്വമില്ലാത്ത ഡ്രൈവറെ പാർട്ടി മാറ്റുന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരു ജയിലിൽ കഴിയുന്ന പാർട്ടി ജനറൽ സെക്രട്ടറി വി.കെ. ശശികലയെ സന്ദർശിക്കാൻ ദിനകരൻ പുറപ്പെട്ടിട്ടുണ്ട്.
ലയനചർച്ചകൾ പുരോഗമിക്കുന്നതിനിടെ, ചെന്നൈ മറീന ബീച്ചിലെ അമ്മ സമാധിയിലേക്കു നേതാക്കളുടെയും അണികളുടെയും ഒഴുക്ക് തുടരുകയാണ്. സമാധിയിലെ സുരക്ഷയ്ക്കു കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
വൈകാതെ ലയനമെന്നു മുഖ്യമന്ത്രിയും ഒപിഎസും; പളനിസ്വാമിയെ താക്കീതു ചെയ്ത് ദിനകരൻ പക്ഷം
01:10 AM Aug 20, 2017 | Deepika.com