ബംഗളൂരു: മുഖ്യമന്ത്രിയായിരിക്കേ അനധികൃതമായി ഭൂമി പതിച്ചു നൽകിയെന്ന കേസിൽ പ്രതി ചേർക്കപ്പെട്ട സംസ്ഥാന ബിജെപി അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ഇന്നലെ അഴിമതിവിരുദ്ധ ബ്യൂറോ (എസിബി)യ്ക്കു മുന്പിൽ ഹാജരായില്ല.
ചോദ്യം ചെയ്യലിനു ഹാജരാകാൻ തനിക്കു പത്തുദിവസത്തെ സാവകാശം വേണമെന്നു യെദിയൂരപ്പ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ വിവരാവകാശം വഴി ശേഖരിക്കാനാണിതെന്നും യെദിയൂരപ്പ പറഞ്ഞു.
വടക്കൻ ബംഗളൂരുവിൽ ഡോ.കെ. ശിവറാം ക്രാന്ത് ലേ ഔട്ടിൽ 3546 ഏക്കർ ഏറ്റെടുത്തതിൽ 257 ഏക്കർ ഭൂമി ഒഴിവാക്കി അതു മറ്റുള്ളവർക്കു പതിച്ചുനല്കിയെന്നാണു കേസ്. സാമൂഹിക സംഘടനയായ ജനസാമാന്യ വേദികെയുടെ പരാതിയെത്തുടർന്നാണ് അഴിമതിവിരുദ്ധ ബ്യൂറോ യെദിയൂരപ്പയ്ക്കെതിരേ കേസെടുത്തത്. കേസ് റദ്ദാക്കാൻ യെദിയൂരപ്പ ഹൈക്കോടതിയെ സമീപിക്കുമെന്നും അറിയുന്നു. മുതിർന്ന കോൺഗ്രസ് നേതാവും ഊർജമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ വസതിയിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതിനു മുഖ്യമന്ത്രി സിദ്ധരാമയ്യയും കോൺഗ്രസ് നേതൃത്വവും പ്രതികാരം ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു. ഭൂമി ഏറ്റെടുക്കുന്നതു റദ്ദാക്കിയതുമായി ബന്ധപ്പെട്ട് രണ്ടു കേസുകളാണു യെദിയൂരപ്പയ്ക്കെതിരേയുള്ളത്. ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടു ലോകായുക്ത രജിസ്റ്റർ ചെയ്ത 15 കേസുകൾ കർണാടക ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനുമുന്നോടിയായി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വത്തിൽ തന്ത്രങ്ങൾ മെനയുന്നതിനിടെയാണു ബിജെപിക്ക് ഇങ്ങനെയൊരു തിരിച്ചടിയുണ്ടായിരിക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി യോഗത്തിൽ, അഴിമതിക്കേസിൽ സിദ്ധരാമയ്യയെ തുറുങ്കിലടയ്ക്കുമെന്നു യെദിയൂരപ്പ വെല്ലുവിളിച്ചിരുന്നു.
അനധികൃതഭൂമി പതിച്ചുനല്‍കൽ: യെദിയൂരപ്പ ഹാജരായില്ല
12:36 AM Aug 20, 2017 | Deepika.com