ന്യൂഡൽഹി: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു കേന്ദ്ര ഫോറൻസിക് സയൻസ് ലബോറട്ടറി (സിഎഫ്എസ്എൽ) വിഭാഗം വീണ്ടും തെളിവെടുപ്പ് നടത്തും. 2014ൽ സുനന്ദ മരിച്ചു കിടന്നതായി കണ്ടെത്തിയ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സിഎഫ്എസ്എൽ സംഘം വൈകാതെ വീണ്ടും പരിശോധന നടത്തുമെന്നു കോടതിയെ അറിയിച്ചു. സുനന്ദയുടെ മരണത്തെത്തുടർന്നു സീൽ ചെയ്ത മുറി വീണ്ടും തുറക്കണമെന്ന ആവശ്യവുമായി ഹോട്ടൽ മാനേജ്മെന്റ് കോടതിയെ സമീപിച്ചിരുന്നു.
ഹോട്ടൽ മാനേജ്മെന്റിനായി കോടതിയിൽ ഹാജരായ അഭിഭാഷകനാണ് സിഎഫ്എസ്എൽ സംഘം വീണ്ടും പരിശോധന നടത്തുമെന്ന വിവരം കോടതിയെ അറിയിച്ചത്.
സെപ്റ്റംബർ ഒന്നിന് സിഎഫ്എസ്എൽ സംഘം പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അന്വേഷണം വൈകുന്നതും തെളിവെടുപ്പ് താമസിപ്പിക്കുന്നതിനും മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ധർമേന്ദ്രൻ സിംഗ് ഡൽഹി പോലീസിനെ കുറ്റപ്പെടുത്തി.
ജൂലൈ 21ന് നടത്തിയ ഉത്തരവിൽ ഹോട്ടൽ മുറി നാല് ആഴ്ചയ്ക്കുള്ളിൽ തുറന്നുകൊടുക്കണമെന്നു കോടതി ഉത്തരവിട്ടിരുന്നു.
സുനന്ദ കേസ്: ഫോറൻസിക് തെളിവെടുപ്പ് വീണ്ടും
12:36 AM Aug 20, 2017 | Deepika.com