ചെന്നൈ: അണ്ണാ ഡിഎംകെയിലെ പളനിസ്വാമി-പനീർശെൽവം പക്ഷങ്ങൾ തമ്മിലുള്ള ലയനം വൈകുന്നു. ഇരു വിഭാഗങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം തുടരുന്നതിലാണു ലയനം വൈകുന്നത്. ഇന്നലെ ഇരു വിഭാഗങ്ങളും വെവ്വേറെ യോഗം ചേർന്നിരുന്നു. ഇതുകൂടാതെ പളനിസ്വാമി വിഭാഗത്തിലെ പ്രമുഖർ പനീർശെൽവം വിഭാഗം നേതാക്കളും ചർച്ച നടത്തി.
ശശികലയെ ജനറൽ സെക്രട്ടറിസ്ഥാനത്തുനിന്നു മാറ്റണമെന്ന നിലപാടിൽ പനീർശെൽവം പക്ഷം ഉറച്ചുനിൽക്കുകയാണ്. ലയന പ്രഖ്യാപനത്തിനു സാധ്യത വർധിപ്പിച്ച് ചെന്നൈ മറീന ബീച്ചിലുള്ള ജയ സ്മാരകത്തിൽ അപ്രതീക്ഷിത ഒരുക്കങ്ങളാണു ഇന്നലെ വൈകുന്നേരം നടത്തിയത്. ജയാസ്മാരകം പൂക്കൾകൊണ്ട് അലങ്കരിച്ചിരുന്നു. നിരവധി പ്രവർത്തകർ ഇവിടേക്ക് എത്തുകയും ചെയ്തു. ഇവിടെവച്ച് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഒ. പനീർശെൽവവും സംയുക്തമായി ലയനപ്രഖ്യാപനം നടത്തുമെന്നാണു കരുതിയത്.
ജയലളിതയുടെ മരണത്തെക്കുറിച്ച് ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചതോടെ ലയനത്തിനുള്ള തടസങ്ങൾ നീങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു അണ്ണാ ഡിഎംകെ നേതാക്കളും അണികളും.
ബംഗളൂരു ജയിലിൽ കഴിയുന്ന ശശികലയെ ഇന്നലെ രാവിലെ ടി.ടി.വി. ദിനകരൻ സന്ദർശിച്ചിരുന്നു. അണ്ണാ ഡിഎംകെയിലെ പളനിസ്വാമി, പനീർശെൽവം വിഭാഗങ്ങൾ തമ്മിലുള്ള ലയനം അധികകാലം നീളില്ലെന്നു ദിനകരൻ പറഞ്ഞു.
അണ്ണാ ഡിഎംകെ വിഭാഗങ്ങളുടെ ലയനം വൈകും
01:18 AM Aug 19, 2017 | Deepika.com