ന്യൂഡൽഹി: ദേശീയ ബഹുമതികളായ പദ്മ പുരസ്കാരങ്ങൾക്ക് ഇനി ആർക്കും ആരെയും ശിപാർശ ചെയ്യാം. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. മുൻപ് മന്ത്രിമാരുടെ ശിപാർശയിലാണ് പുരസ്കാരങ്ങൾ നൽകിയിരുന്നത്. ഈ പതിവിനു മാറ്റം വരികയാണ്. എല്ലാവർക്കും ശിപാർശ ചെയ്യാവുന്ന തരത്തിലേക്ക് മാറ്റം വരുത്തിക്കഴിഞ്ഞു. ഇപ്പോൾ ആർക്കു വേണമെങ്കിലും ശിപാർശ ചെയ്യാം. ഇതുവഴി അറിയപ്പെടാത്ത ആളുകൾ തിരിച്ചറിയപ്പെടുമെന്നും നീതി ആയോഗ് യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഓരോ പൗരനും രാജ്യത്തിനുവേണ്ടി എന്തെങ്കിലും സംഭാവന ചെയ്യാൻ കാണും. ഇത്തരത്തിലുള്ളവരെ കണ്ടെത്തി അവരെ ശക്തിപ്പെടുത്തുന്നതിലൂടെ വളരുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഇന്ത്യയുടെ സൃഷ്ടിക്കായി സർക്കാരും സർക്കാർ പദ്ധതികളും മാത്രം പോര. ഓരോ പൗരൻമാരുടെയും പ്രയത്നം കൂടി വേണമെന്നും മോദി പറഞ്ഞു.
പദ്മ പുരസ്കാരങ്ങൾക്കു ശിപാർശ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മാറ്റിയതായി 2016 സെപ്റ്റംബർ ഒന്പതിനു കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രാഗത്ഭ്യം തെളിയിച്ചിട്ടും അർഹിക്കുന്ന പ്രശസ്തിയോ അംഗീകാരമോ ലഭിച്ചിട്ടില്ലാത്തവരെ കണ്ടെത്തി ആദരിക്കാൻ ഇതിലൂടെ വഴിയൊരുങ്ങുമെന്നാണു പ്രതീക്ഷ.
മുൻകാലങ്ങളിൽ സംസ്ഥാനങ്ങളാണു പദ്മ പുരസ്കാരങ്ങൾക്കായി വ്യക്തികളുടെ പേരുകൾ ശിപാർശ ചെയ്തിരുന്നത്. നാമനിർദേശം ചെയ്യുന്നവരുടെ ആധാർ രേഖയുടെ പകർപ്പു സഹിതം ഓണ്‍ലൈൻ വഴി മാത്രമാണ് കഴിഞ്ഞ തവണ അപേക്ഷകൾ സ്വീകരിച്ചത്.
വിശദവിവരങ്ങൾ www.pad ma awards.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
പദ്മ പുരസ്കാരങ്ങൾക്ക് ആർക്കും ആരെയും ശിപാർശ ചെയ്യാം
01:03 AM Aug 18, 2017 | Deepika.com