അഹമ്മദാബാദ്: വ്യാജ ഏറ്റുമുട്ടൽകേസുകളിൽ നിയമനടപടി നേരിട്ട ഗുജറാത്തിലെ മുതിർന്ന പോലീസ് ഓഫീസർമാരായ എൻ.കെ. അമിനും തരുൺ ബാരോട്ടും ജോലിയിൽനിന്നു രാജിവച്ചു. വിരമിച്ചശേഷവും കരാർ അടിസ്ഥാനത്തിൽ ജോലിയിൽ തുടർന്ന ഇരുവരും സുപ്രീംകോടതി നിർദേശത്തെത്തുടർന്നാണു രാജിനൽകിയത്. എസ്പിയായിരുന്ന അമിൻ കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വിരമിച്ചത്. തുടർന്ന് താപി ജില്ലയിൽ പോലീസ് സൂപ്രണ്ടായി ജോലി ചെയ്യുകയായിരുന്നു. വിരമിച്ച് ഒരുവർഷത്തിനുശേഷമാണ് വെസ്റ്റേൺ റെയിൽവേ ഡിഎസ്പിയായി ബാരോട്ട് സേനയിൽ തിരിച്ചെത്തിയത്.
ഇസ്രത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിലാണ് അമിൻ വിചാരണ നേരിട്ടിരുന്നത്. ഇസ്രത് ജഹാൻ കേസിലും സിദ്ധിഖ് ജമാൽ ഏറ്റുമുട്ടൽ കേസിലും ബാരോട്ട് ആരോപണവിധേയനായിരുന്നു. കേസിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനസർക്കാരിനു ബുദ്ധിമുട്ട് വരുത്തുന്നത് ഒഴിവാക്കാനാണു രണ്ടുപേരും രാജി സമർപ്പിച്ചത്.
വ്യാജ ഏറ്റുമുട്ടൽ കേസ്: പോലീസ് ഉദ്യോഗസ്ഥർ രാജിവച്ചു
12:49 AM Aug 18, 2017 | Deepika.com