ന്യൂഡൽഹി: മുട്ടുമാറ്റ ശസ്ത്രക്രിയയിൽ ഉപയോഗിക്കുന്ന ഘടകങ്ങളുടെ പരമാവധി വില നിശ്ചയിച്ച് ഉത്തരവിറക്കി. നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിംഗ് അഥോറിറ്റി (എൻപിപിഎ) ആണ് മരുന്നു വില നിയന്ത്രണ ഉത്തരവും (ഡിപിസിഒ) അവശ്യ സാധന നിയമവും അടിസ്ഥാനമാക്കി ഉത്തരവിറക്കിയത്. ഗസറ്റിൽ വിജ്ഞാപനം വരുന്ന തീയതിക്കു പുതിയ വില നിലവിൽവരും.
രണ്ടര ലക്ഷം രൂപ ഈടാക്കിയിരുന്ന ക്രോമിയം കോബാൾട്ട് ഇംപ്ലാന്റിനു പരമാവധി 54,720 രൂപയേ പാടുള്ളൂ എന്നാണ് ഉത്തരവ്. രാജ്യത്ത് 80 ശതമാനം പേർ ഉപയോഗിക്കുന്നത് ക്രോമിയം കോബാൾട്ട് ഇംപ്ലാന്റ് ആണ്. 17 ശതമാനം പേർ ഉപയോഗിക്കുന്ന ടൈറ്റാനിയം /ഓക്സിഡൈസ്ഡ് സിർകോണിയം ഇംപ്ലാന്റിന്റെ വില 2,49,251 ൽ നിന്ന് 76,600 രൂപയായി കുറച്ചു. 69 ശതമാനം കിഴിവ്.
ഹൈഫ്ളെക്സിബിലിറ്റി ഇംപ്ലാന്റിന് 69 ശതമാനം കുറഞ്ഞ് 56,490 രൂപയാകും. ഇപ്പോൾ 1,81,728 രൂപയാണ്.
ശരാശരി 10 വർഷമാണ് ഒരു തവണ സ്ഥാപിച്ച ഇംപ്ലാന്റ് നില്ക്കുക. അതിനുശേഷം പുനർ ശസ്ത്രക്രിയ നടത്തി വേറെ ഘടിപ്പിക്കണം. അതിന്റെ വില 2,76.869 രൂപയിൽ നിന്ന് 59 ശതമാനം കുറച്ച് 1,13,950 രൂപയാക്കി.
കാൻസറും ട്യൂമറും ബാധിച്ചവർക്കായുള്ള കൃത്രിമ മുട്ടിനും സന്ധിഘടകങ്ങൾക്കും പരമാവധി വില 1,13,950 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. നാലു മുതൽ ഒൻപതുവരെ ലക്ഷം രൂപയാണ് ഇവയ്ക്ക് ഇപ്പോൾ ഈടാക്കുന്നത്.
പ്രതിവർഷം ശരാശരി ഒന്നര ലക്ഷം പേർക്കു മുട്ടുമാറ്റ ശസ്ത്രക്രിയ വേണ്ടിവരാറുണ്ട്. പുതിയ ഉത്തരവു വഴി 1500 കോടി രൂപയാണ് ഒരുവർഷം രോഗികൾക്കു ലാഭമാകുക. ശരാശരി ഒരു ശസ്ത്രക്രിയയിൽ ഒരുലക്ഷം രൂപയുടെ ചെലവ് കുറയും.
ഇംപ്ലാന്റുകൾക്ക് അന്യായ ലാഭമാണ് ഇറക്കുമതിക്കാരും വിതരണക്കാരും ആശുപത്രിക്കാരും എടുത്തിരുന്നതെന്ന് എൻപിപിഎ ഈ മാസമാദ്യം പുറത്തുവിട്ട പഠനറിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ചില ഘടകങ്ങൾക്കു 449 ശതമാനം വരെ ലാഭമെടുത്തിരുന്നത്രെ. തുടയെല്ലിനോടു ചേർക്കുന്നതിന് 287 ശതമാനം, കാലിന്റെ ഭാഗത്തേതിന് 297 ശതമാനം, ചിരട്ട മുട്ടിന് 211 ശതമാനം, ഉള്ളിലെ ഭാഗത്തിന് 449 ശതമാനം എന്നിങ്ങനെയായിരുന്നു ലാഭമെടുക്കൽ.
ഇറക്കുമതിക്കാർക്കു 30 ശതമാനം മാർജിൻ അനുവദിച്ചാണ് എൻപിപിഎയുടെ വില നിർണയം. വിതരണക്കാർക്കു 12 മുതൽ 16 വരെ ശതമാനവും ആശുപത്രികൾക്കു നാലു മുതൽ എട്ടു വരെ ശതമാനവും മാർജിൻ അനുവദിച്ചിട്ടുണ്ട്. നിശ്ചയിച്ച വിലയോടു ജിഎസ്ടി (ചരക്കു സേവന നികുതി) ചേർത്തുള്ള പരമാവധി ചില്ലറ വില്പന വില (എംആർപി) രേഖപ്പെടുത്തണം.
വിവിധ ഇംപ്ലാന്റുകളുടെ പരമാവധി വില
തുടയെല്ലിനോടു ചേരുന്നത്: ടൈറ്റാനിയം അലോയിയിൽ നിർമിച്ചത് 38,740 രൂപ. ഓക്സിഡൈസ്ഡ് സിർകോണിയം 38,740 രൂപ, ഹൈഫ്ളെക്സ് 25,860 രൂപ, കോബാൾട്ട് ക്രോമിയം 24,090 രൂപ.
കാലിലെ എല്ലുകളോടു ചേരുന്നത്: ടൈറ്റാനിയം അലോയ് 24,280 രൂപ, ഓക്സിഡൈസ്ഡ് സിർകോണിയം 24,280 രൂപ, കോബാൾട്ട് ക്രോമിയം 16,990 രൂപ.
ഇൻസേർട്ട്: 9,550 രൂപ. ചിരട്ട: 4,090 രൂപ.
കാൽഭാഗവും ഇൻസേർട്ടും ഒന്നിച്ചുള്ളത്: പോളി എത്തിലിൻ: 12,960 രൂപ മെറ്റാലിക്കും പോളി എത്തിലിനും ചേർന്നത്: 26,546 രൂപ.
വീണ്ടും മാറ്റിവയ്ക്കേണ്ടിവന്നാൽ: തുടയെല്ലിനോടു ചേരുന്ന ഭാഗം: 62,770 രൂപ, കാലെല്ലിനോടു ചേരുന്നത് 31,220 രൂപ, ഇൻസേർട്ട്: 15,870 രൂപ, ചിരട്ട: 4090 രൂപ. (എല്ലാറ്റിനും ജിഎസ്ടി പുറമേ )
മുട്ടുമാറ്റാൻ ചെലവ് കുറയും
01:37 AM Aug 17, 2017 | Deepika.com