ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗൊരഖ്പുർ ആശുപത്രിയിൽ 72 കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.
ബാബ രാഘവ്ദാസ് മെഡിക്കൽ കോളജിൽ ഓക്സിജൻ ലഭിക്കാതെ കുരുന്നുകൾ മരിച്ച സംഭവത്തിൽ സർക്കാർ എടുത്ത നടപടികൾ വിശദീകരിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിയോട് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.
സർക്കാർ കുടിശിക വരുത്തിയതുമൂലം ഓക്സിജൻ നൽകിയിരുന്ന കന്പനി ഓക്സിജൻ വിതരണം അവസാനിപ്പിച്ചതാണു കൂട്ട മരണത്തിനു കാരണമായതെന്ന മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച കമ്മീഷൻ സ്വമേധയാ റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു. ദുരന്തത്തിനിരയായ കുടുംബങ്ങളുടെ പുനരധിവാസം, കുറ്റക്കാർക്കെതിരേ നടപടി എന്നിവയുടെ വിശദമായ റിപ്പോർട്ടാണ് കമ്മീഷൻ തേടിയിരിക്കുന്നത്. സർക്കാർ ആശുപത്രിയിൽ ഇത്രയും വലിയ കൂട്ടമരണം സംഭവിച്ചതു ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കാനുള്ള അവകാശത്തെ ലംഘിക്കുന്ന നടപടിയാണ്. ഇതു വിരൽചൂണ്ടുന്നത് ഉത്തർപ്രദേശ് ആരോഗ്യവകുപ്പിന്റെ കടുത്ത അനാസ്ഥയിലേക്കാ ണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
70 ലക്ഷം രൂപ കുടിശിക അടയ്ക്കാത്തതു മൂലം ഓഗസ്റ്റ് എട്ടു മുതലാണ് ആശുപത്രിയിലേക്ക് ഓക്സിജൻ വിതരണം മുടങ്ങിയത്. ഓഗസ്റ്റ് ഒന്പതു മുതൽ കുട്ടികളുടെ കൂട്ടമരണം സംഭവിച്ചു തുടങ്ങിയിട്ടും സംസ്ഥാന സർക്കാർ നടപടിയെടുത്തില്ല. ഓക്സിജൻ വിതരണത്തിലെ കുടിശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി മേധാവി ജൂലൈ മൂന്നിനു സർക്കാരിനു കത്തയച്ചിരുന്നു. ഇതിൽ നടപടി ഉണ്ടായില്ല. തുടർന്ന് ജൂലൈ 19നു മറ്റൊരു കത്തുകൂടി അയച്ചെങ്കിലും സർക്കാരിന്റെ അനാസ്ഥ ദാരുണ ദുരന്തത്തിലേക്കു വഴിവയ്ക്കുകയായിരുന്നു.
ഒരാഴ്ചകൊണ്ട് എഴുപതു കുട്ടികൾ മരിച്ചതിന്റെ നടുക്കം മാറുന്നതിനു മുൻപേ ശ്രീകൃഷ്ണ ജയന്തി വിപുലമായി ആഘോഷിക്കാൻ യുപി മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിറക്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഡിജിപി സുൽഖാൻ സിംഗിന് ആദിത്യനാഥ് കൈമാറി. ആദിത്യനാഥ് ഡിജിപിക്കു നൽകിയ വിജ്ഞാപനത്തിൽ കൃഷ്ണാഷ്ടമി പ്രധാനപ്പെട്ട ആഘോഷമാണെന്നും പാരന്പര്യ രീതിയിൽ ആഘോഷിക്കാൻ പോലീസ് ശ്രമിക്കണമെന്നും പറയുന്നു. ഈ ഉത്തരവിനെക്കുറിച്ചു ചോദിച്ചപ്പോൾ ജന്മാഷ്ടമി ആഘോഷം വ്യക്തിപരമായി നടത്തുന്നതാണെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ ന്യായീകരിച്ചത്.
സ്വമേധയാ കേസെടുക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു
ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ 72 കുട്ടികൾ ആശുപത്രിയിൽ മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. കേസിനായി ഉത്തർപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം നൽകി. കുട്ടികളുടെ മരണത്തിനിടയാക്കിയ ദുരന്തം പ്രത്യേക സംഘം അന്വേഷിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടിരുന്നു.
വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയ അഭിഭാഷകനോട് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ, ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഢ് എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടത്. ബിആർഡി മെഡിക്കൽ കോളജിൽ കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നതുൾപ്പടെയുള്ള വിഷയങ്ങൾ ഹൈക്കോടതിയിൽ ഉന്നയിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം.
ഗൊരഖ്പുർ കൂട്ടമരണം: യോഗിക്കു മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്
01:42 AM Aug 15, 2017 | Deepika.com