ന്യൂഡൽഹി: എംബിബിഎസ് പ്രവേശനത്തിനു സർക്കാരുമായി കരാറുണ്ടാക്കാത്ത സ്വാശ്രയ മെഡിക്കൽ കോളജുകളിൽ 11 ലക്ഷം രൂപ വരെ ഫീസ് ഈടാക്കാൻ സുപ്രീംകോടതിയുടെ അനുമതി. ഈ വിഷയത്തിൽ ഹൈക്കോടതിയുടെ അന്തിമവിധി വരുന്നതു വരെയാണ് ഉത്തരവ് നിലനിൽക്കുക.
മൂന്നു മാസത്തിനകം അന്തിമവിധി പുറപ്പെടുവിക്കാൻ ഹൈക്കോടതിക്ക് നിർദേശം നൽകണമെന്ന സർക്കാരിന്റെ വാദം ജസ്റ്റീസുമാരായ ബോബ്ഡെ, നാഗേശ്വർ റാവു എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല. ഫീസ് നിർണയം, സർക്കാരുണ്ടാക്കിയ കരാർ എന്നിവയിലെ അന്തിമവാദം ഹൈക്കോടതിയിൽ ഈ മാസം 21ന് നടക്കും.
ഫീസ് നിർണയ സമിതി തീരുമാനിച്ച അഞ്ചു ലക്ഷം രൂപ ഈടാക്കി സ്വാശ്രയ മെഡിക്കൽ കോളജുകളിൽ പ്രവേശനവുമായി മുന്നോട്ടുപോകാമെന്നാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഇതിനെതിരേ കോഴിക്കോട് കെഎംസിടി കോളജ്, പറവൂർ എസ്എൻ കോളജ്, സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷൻ എന്നിവരാണു സുപ്രീംകോടതിയെ സമീപിച്ചത്. അധികമായി അടയ്ക്കേണ്ട ഫീസ് ബാങ്ക് ഗാരണ്ടിയായോ പ്രത്യേക അക്കൗണ്ടിലോ നൽകാമെന്നു സുപ്രീംകോടതി വ്യക്തമാക്കി.
പ്രവേശനം നടത്തിയശേഷം പിന്നീട് ഉയർന്ന ഫീസ് ഈടാക്കുന്നത് വിദ്യാർഥികൾക്കു ബുദ്ധിമുട്ടുണ്ടാക്കുമെന്ന് കെഎംസിടിക്കു വേണ്ടി മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, അഡ്വ. ഹാരിസ് ബീരാൻ എന്നിവർ ചൂണ്ടിക്കാട്ടി.
ഇതേത്തുടർന്നാണ് 11 ലക്ഷം ഈടാക്കാനും അഞ്ചു ലക്ഷത്തിൽ അധികമായി വരുന്ന ഫീസ് ബാങ്ക് ഗാരണ്ടിയായി നൽകാനും കോടതി ആവശ്യപ്പെട്ടത്. വിദ്യാർഥികൾ പണമായി നൽകുന്ന തുക കോളജുകൾ പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഈ തുക വിദ്യാർഥികൾക്ക് മടക്കി നൽകുകയോ കോളജ് അധികൃതർക്ക് എടുക്കുകയോ ചെയ്യാം. സംസ്ഥാന സർക്കാരിനുവേണ്ടി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കോണ്സെൽ ജി. പ്രകാശ് എന്നിവരും എസ്എൻ കോളജിനുവേണ്ടി മുതിർന്ന അഭിഭാഷകൻ വി. ഗിരി, അഡ്വ. ലിസ് മാത്യു എന്നിവരും ഹാജരായി.
മെഡിക്കൽ പ്രവേശനം: കരാറുണ്ടാക്കാത്ത കോളജുകൾക്ക് 11 ലക്ഷം വരെ ഫീസ് ഇൗടാക്കാം
01:42 AM Aug 15, 2017 | Deepika.com