ന്യൂഡൽഹി: ഹർത്താലുകൾക്കെതിരായ ഹർജിയിൽ മറുപടി നൽകാൻ സംസ്ഥാനങ്ങൾക്കു സുപ്രീം കോടതി അന്തിമ അവസരം നൽകി. രാഷ്ട്രീയ പാർട്ടികൾ സമരവും ധർണയും നടത്തുന്പോൾ ജനങ്ങൾക്കു ബുദ്ധിമുട്ടോ നാശനഷ്ടങ്ങളോ ഉണ്ടാകാതിരിക്കാൻ സുപ്രീം കോടതി നിശ്ചയിച്ച മാർഗരേഖ പാലിക്കുന്നില്ലെന്നുകാട്ടിയുള്ള ഹർജിയിലാണു നടപടി. മറുപടി നൽകാത്ത സംസ്ഥാനങ്ങൾക്കു നാലാഴ്ച കൂടിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് സമയം നീട്ടി നൽകിയത്.
സംസ്ഥാനങ്ങൾ മറുപടി നൽകാത്തപക്ഷം, അവർക്ക് അതിനുള്ള അവകാശം ഇല്ലാതാക്കുമെന്നും മറ്റു നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മലയാളിയായ അഡ്വ. കോശി ജേക്കബ് നൽകിയ ഹർജിയിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി ജൂലൈ ഏഴിന് നോട്ടീസ് അയച്ചിരുന്നു. എതിർ സത്യവാങ്മൂലം നൽകാൻ നാലാഴ്ച സമയം വേണമെന്ന അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന്റെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് അന്നു സുപ്രീംകോടതി സമയം നീട്ടി നൽകിയത്.
ഹർത്താൽ വിഷയത്തിൽ ജസ്റ്റീസ് കെ.ടി തോമസ്, എഫ്.എസ് നരിമാൻ എന്നിവരുടെ കമ്മിറ്റികൾ സമർപ്പിച്ച മാർഗനിർദ്ദേശം നടപ്പാക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു. ഹർത്താലിൽ നാശനഷ്ടം വരുത്തുന്നവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നതാണ് ഒരു നിർദ്ദേശം. ഇത് നടപ്പാകുന്നില്ലെന്നുകാട്ടിയാണ് 2013ൽ അഡ്വ. കോശി ജേക്കബ് ഹർജി നൽകിയത്.
ഹർത്താൽ: മറുപടി നൽകാൻ സംസ്ഥാനങ്ങൾക്ക് അന്തിമാവസരം
01:42 AM Aug 15, 2017 | Deepika.com