ഷിംല: ഹിമാചൽപ്രദേശിൽ മേഘവിസ്ഫോടനത്തെത്തുടർന്ന് ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ 46 പേർ മരിച്ചു. ഹിമാചൽപ്രദേശ് റോഡ്വേസിന്റെ രണ്ടു ബസുകളിൽ സഞ്ചരിച്ചിരുന്നവരാണു ദുരന്തത്തിനിരയായത്. മണ്ഡി-പത്താൻകോട്ട് ദേശീയപാതയിൽ പാധറിനു സമീപം കോട്പുരിയിൽ ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നു പോലീസ് അറിയിച്ചു.
47 യാത്രക്കാരുമായി മണാലിയിൽനിന്നു ചന്പയിലേക്കു പോവുകയായിരുന്ന ബസും എട്ടു യാത്രക്കാരുമായി മണാലിയിൽനിന്നു കത്രയ്ക്കു പോവുകയായിരുന്ന വോൾവോ ബസുമാണ് അപകടത്തിൽപ്പെട്ടത്. 46 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തുവെന്നും 23 പേരെ തിരിച്ചറിഞ്ഞുവെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അപകടമുണ്ടായ ഉടൻ ദേശീയ ദുരന്തനിവരാണ സേന, കരസേന, പോലീസ് എന്നിവ വൻ മണ്ണുമാന്തി യന്ത്രങ്ങളുമായി എത്തി ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അപകടത്തെത്തുടർന്ന് ദേശീയപാത അടച്ചതിനാൽ നൂറുകണക്കിനു വാഹനങ്ങൾ കുടുങ്ങി. മുഖ്യമന്ത്രി വീരഭദ്ര സിംഗ് സംഭവസ്ഥലം സന്ദർശിച്ചു. രണ്ടു ബസുകൾ മണ്ണിനടിയിൽപ്പെട്ടതിനു പുറമേ നിരവധി വാഹനങ്ങൾ ഒഴുകിപ്പോവുകയും വീടുകൾക്കും മറ്റു കെട്ടിടങ്ങൾക്കും കേടുപാട് സംഭവിക്കുകയും ചെയ്തു.
ഹിമാചൽപ്രദേശിൽ മണ്ണിടിച്ചിൽ: 46 മരണം
12:21 AM Aug 14, 2017 | Deepika.com