ന്യൂഡൽഹി: വിദേശ ധനസഹായത്തിന്റെ വരവ് നിലച്ചതോടെ ജമ്മു കാഷ്മീരിലെ ഭീകരരുടെ പ്രവർത്തനങ്ങൾക്കു കടുത്ത സമ്മർദം നേരിട്ടുണ്ടെന്നു കേന്ദ്ര ധന- പ്രതിരോധ മന്ത്രി അരുണ് ജയ്റ്റ്ലി. നോട്ടു നിരോധനവും ദേശീയ അന്വേഷണ ഏജൻസിയുടെ ഇടപെടലുകളും ഭീകരരുടെ പ്രവർത്തനങ്ങൾക്ക് കടുത്ത പ്രതിബന്ധമായിട്ടുണ്ടെന്നും എൻഐഎ കാഷ്മീരിലെ എല്ലാവിധ നിയമവിരുദ്ധ പ്രവർത്തനങ്ങളും പരിശോധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇന്നു കാഷ്മീർ താഴ്വരയിൽ ഭീകരപ്രവർത്തനത്തിൽ ഏർപ്പെടാൻ അത്തരത്തിലുള്ള ശക്തികൾ മടിക്കും. അവരുടെ ജീവനു തന്നെ അപകടകരമായി മാറുന്ന തരത്തിലേക്ക് ഏതാനും മാസങ്ങളായി കാര്യങ്ങൾ മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ കഠിനമായി പരിശ്രമിക്കുന്ന ജമ്മു കാഷ്മീർ പോലീസിനെ പ്രത്യേകം അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
രാജ്യം പ്രധാനമായും രണ്ടു തരത്തിലുള്ള ഭീഷണികളാണു നേരിടുന്നത്. ജമ്മു കാഷ്മീരിലെ അതിർത്തി കടന്നുള്ള ഭീകരവാദവും രാജ്യത്തിന്റെ മധ്യഭാഗത്തുള്ള തീവ്ര ഇടതു സംഘടനകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളുമാണ് ഇവ. സ്വാതന്ത്ര്യകാലം മുതൽ കാഷ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന വസ്തുത പാക്കിസ്ഥാൻ അംഗീകരിക്കുന്നില്ല. അതവരുടെ പൂർത്തിയാക്കാനാകാത്ത അജൻഡയാണ്. അവർ യുദ്ധത്തിനായി നിരന്തരം ശ്രമിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ, ഇന്ത്യ ഇക്കാര്യത്തിൽ എല്ലാത്തരത്തിലും സുസജ്ജമാണ്. 1965ലെയും 1971ലെയും പിന്നെ കാർഗിൽ യുദ്ധവും ഇതാണു തെളിയിക്കുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു. ഇപ്പോൾ ഭീകരർക്ക് ഏറ്റവുമധികം തിരിച്ചടി നൽകിയത് നോട്ടു നിരോധനമാണെന്നാണ് മന്ത്രിയുടെ വാദം. കാഷ്മീരിൽ ഏറ്റുമുട്ടൽ നടന്നാൽ ഉടൻ തന്നെ കല്ലേറുമായി ജനക്കൂട്ടം പുറത്തിറങ്ങുന്നു. എന്നാൽ, ഈ ജനക്കൂട്ടത്തിന്റെ മറുവിൽ ഭീകരർ രക്ഷപ്പെടുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
ഇന്ത്യ-ചൈന അതിർത്തിയിലെ വിഷയങ്ങളെക്കുറിച്ച് കാര്യമായി പ്രതികരിക്കാതിരുന്ന മന്ത്രി രാജ്യത്തെ സുരക്ഷാ ശക്തികളെ വിശ്വാസമുണ്ടെ ന്നു മാത്രമാണു പറഞ്ഞത്.
നോട്ട് നിരോധനം: കാഷ്മീരിൽ ഭീകരരെ വെട്ടിലാക്കിയെന്നു ജയ്റ്റ്ലി
12:21 AM Aug 14, 2017 | Deepika.com