ശ്രീനഗർ: ജമ്മു കാഷ്മീരിലെ സോഫിയാനിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. പന്ത്രണ്ട് മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഹിസ്ബുൾ മുജാഹിദ്ദീന്റെ സ്വയം പ്രഖ്യാപിത് കമാൻഡർ യാസിൻ ഇറ്റൂ അടക്കം മൂന്നു ഭീകരരെയും സൈന്യം വധിച്ചു. ഒരു ഓഫീസർ അടക്കം മൂന്നു ജവാന്മാർക്ക് പരിക്കേറ്റു. ഇതോടെ ഈമാസം ഇതുവരെ 20 ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഷോപിയാൻ ജില്ലയിലെ അവ്നീര ഗ്രാമത്തിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ആക്രമണ പ്രത്യാക്രമണങ്ങൾക്കിടെ മുസ്ലിം പള്ളിക്ക് നാശനഷ്ടമുണ്ടായതായി വാർത്ത പ്രചരിച്ചെങ്കിലും അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് പോലീസ് വക്താവ് പറഞ്ഞു. മൂന്ന് ഹിസ്ബുൾ മുജാഹിദീൻ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടർന്ന് രാഷ്ട്രീയ റൈഫിൾസ് (ആർആർ) സംഘവും കാഷ്മീർ പോലീസിലെ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പും (എസ്ഒജി) സിആർപിഎഫും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്.
സുരക്ഷാ സേനയ്ക്കുനേരെ ഭീകരർ വെടിവയ്പ് നടത്തിയതോടെ ശക്തമായ ഏറ്റുമുട്ടൽ ഉണ്ടായി. കൂടുതൽ സൈന്യമെത്തി പ്രദേശം വളഞ്ഞ് ഭീകരരെ വധിക്കുകയായിരുന്നു.
ഏറ്റുമുട്ടലിൽ ഓഫീസർ ഉൾപ്പെടെ അഞ്ച് സുരക്ഷാ സൈനികർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരാണ് മരണത്തിനു കീഴടങ്ങിയത്.
ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച ഏറ്റുമുട്ടൽ ഇന്നലെ പുലർച്ചെവരെ നീണ്ടു. സൈന്യത്തിന്റെ സംയുക്ത തെരച്ചിലിനെതിരേ പ്രദേശവാസികൾ ശക്തമായ എതിർപ്പുമായി തെരുവിലിറങ്ങിയിരുന്നു.
മധ്യകാഷ്മീരിലെ ബഡ്ഗാം സ്വദേശിയാണു യാസിൻ ഇറ്റൂ. ഭീകരപ്രവർത്തനത്തിലേക്കു നിരവധി യുവാക്കളെ വഴിതിരിച്ചുവിട്ടയാളാണ് ഇയാൾ. 1996ൽ ഹിസ്ബുൾ മുജാഹിദ്ദീനിൽ ചേർന്ന ഇറ്റൂ 2007ൽ കീഴടങ്ങി. 2104ൽ പരോളിലിറങ്ങിയ ഇയാൾ വീണ്ടും ഭീകരപ്രവർത്തനത്തിൽ സജീവമാകുകയായിരുന്നു.
രണ്ടു സൈനികർക്കു വീരമൃത്യു; ഹിസ്ബുൾ കമാൻഡർ അടക്കം മൂന്നു ഭീകരരെ വധിച്ചു
12:21 AM Aug 14, 2017 | Deepika.com