ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ നവഭാരത ദർശൻ പരിപാടിയുടെ ഭാഗമായി സ്കൂളുകളിൽ സ്വാതന്ത്ര്യദിനത്തിന് പ്രത്യേക പരിപാടികൾ നടത്തണമെന്ന കേന്ദ്ര നിർദേശം തള്ളി പശ്ചിമബംഗാളിലെ മമത ബാനർജിയുടെ സർക്കാർ. ഇതു സംബന്ധിച്ചു കേന്ദ്രം സംസ്ഥാനങ്ങൾക്കു നൽകിയ സർക്കുലർ അനുസരിച്ചു പ്രവർത്തിക്കേണ്ട തില്ലെന്നും നിർദേശങ്ങളിൽ നിന്നു വിട്ടുനിൽക്കണമെന്നും മമത സർക്കാർ സംസ്ഥാനത്തെ സ്കൂളുകൾക്കു നിർദേശം നൽകി. സ്കൂളുകളിൽ രാജ്യസ്നേഹം കുത്തിവയ്ക്കാനുള്ള നീക്കമെന്നാരോപിച്ചാണ് പശ്ചിമബംഗാൾ സർക്കാർ കേന്ദ്ര നിർദേശം തള്ളിയത്.
ബംഗാൾ സർക്കാരിന്റെ നടപടിയെ നിർഭാഗ്യകരം എന്നാണു കേന്ദ്ര മാനവവിഭശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ വിശേഷിപ്പിച്ചത്. കേന്ദ്രം നിർദേശിച്ചതനുസരിച്ച് സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടി ബംഗാൾ സർക്കാർ നൽകിയ മറുപടിയും കേന്ദ്രമന്ത്രി മാധ്യമങ്ങൾക്കു മുന്നിൽ വിവരിച്ചു. മറുപടിയിലെ ഭാഷ അപരിചിതവും നിർഭാഗ്യകരുവുമാണെന്നാണ് മന്ത്രി പറഞ്ഞത്. കേന്ദ്രം നിർദേശിച്ചത് ഒരു മതേതര അജൻഡയായിരുന്നെന്നും ഏതെങ്കിലും ഒരു പാർട്ടിയുടെ രാഷ്ട്രീയ അജൻഡ ആയിരുന്നില്ലെന്നുമാണു പ്രകാശ് ജാവഡേക്കർ പറഞ്ഞത്.
പ്രധാനമന്ത്രിയുടെ സങ്കൽപ സിദ്ധി പ്രതിജ്ഞയും സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കലും ആയിരുന്നു കേന്ദ്രം നിർദേശിച്ചിരുന്നത്. സ്വാതന്ത്ര്യദിനത്തിന് എല്ലാ സ്കൂളുകളിലും രാജ്യസ്നേഹം വിളിച്ചറിയിക്കുന്ന അന്തരീക്ഷം ഒരുക്കണം എന്നായിരുന്നു കേന്ദ്ര മാനവശേഷി മന്ത്രാലയ സെക്രട്ടറി മനീഷ് ഗാർഗ് സംസ്ഥാനങ്ങൾക്കയച്ച കത്തിലെ നിർദേശം. ദാരിദ്യ്രം, അഴിമതി, ഭീകരവാദം, വർഗീയത, ജാതീയത തുടങ്ങിയവയിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുന്നതിനുള്ള യജ്ഞത്തിൽ എല്ലാവരും പങ്കാളികളാകണം എന്നായിരുന്നു വിശദീകരിച്ചിരുന്നത്.
സ്വാതന്ത്ര്യദിനം: സ്കൂളുകളിൽ പ്രത്യേക പരിപാടികൾ നടത്തണമെന്ന കേന്ദ്ര നിർദേശം മമത തള്ളി
12:00 AM Aug 14, 2017 | Deepika.com