ന്യൂഡൽഹി: പാർട്ടി നടപടിക്കുപിന്നാലെ നിതീഷ് കുമാറിനെതിരെ ആഞ്ഞടിച്ചു ജെഡിയു മുതിർന്ന നേതാവ് ശരത് യാദവ് രംഗത്ത്. ജെഡിയു നിതീഷ് കുമാറിന്റേതു മാത്രമല്ല തന്റേതു കൂടിയാണെന്നു ശരത് യാദവ് പറഞ്ഞു. മൂന്നു ദിവസത്തെ സംസ്ഥാന പര്യടനത്തിന്റെ അവസാന ദിവസം മധേപുരയിൽ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാസഖ്യം ഇല്ലാതാക്കിയ നിതീഷ് കുമാറിന്റെ പ്രവൃത്തിയിൽ നീരസവും വേദനയും ഉണ്ടെന്നും ശരത് യാദവ് പറഞ്ഞു. ബിഹാറിൽ രണ്ട് ജെഡിയു നിലവിലുണ്ട്. ഒന്ന് മന്ത്രിമാരുടെ ഔദ്യോഗിക പാർട്ടിയും മറ്റൊന്ന് ജനങ്ങളുടെ പാർട്ടിയും. എല്ലാ പാർട്ടി എംഎൽഎമാരും നേതാക്കളും സ്വന്തം താത്പര്യങ്ങൾക്ക് സർക്കാരുമായും നിതീഷുമായും അടുത്ത ബന്ധത്തിലാണ്. എന്നാൽ, പ്രവർത്തകർ എല്ലാവരും തനിക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാഗാന്ധിയെ ഭയപ്പെട്ടില്ല, പിന്നെയാണോ മറ്റുള്ളവരെന്ന് ഒരു ചോദ്യത്തിനു മറുപടിയായി ശരത് യാദവ് പറഞ്ഞു. 70 കളിൽ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയെ എതിർത്ത ചരിത്രം സൂചിപ്പിച്ചാണ് അദ്ദേഹം ഇതു പറഞ്ഞത്. സത്യം തുറന്നുപറയുന്നതിനും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുന്നതിനും താൻ ആരെയും ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നു ശരത് യാദവിനെ നീക്കിയിരുന്നു. ജെഡിയു ദേശീയ അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ വിശ്വസ്തനായ രാമചന്ദ്ര പ്രസാദ് സിംഗാണ് പുതിയ രാജ്യസഭാ കക്ഷി നേതാവ്. പാർട്ടിവിരുദ്ധ നിലപാടുകൾ സ്വീകരിച്ചതിനാലാണു ശരത് യാദവിനെ നീക്കിയതെന്നു ബിഹാർ പാർട്ടി അധ്യക്ഷൻ ബശിസ്ഥ നരേൻ സിംഗ് അറിയിച്ചു.
ഇന്ദിരാഗാന്ധിയെ ഭയന്നില്ല, പിന്നല്ലെ നിതീഷിനെ; തുറന്നടിച്ച് ശരത് യാദവ്
02:41 AM Aug 13, 2017 | Deepika.com