ന്യൂഡൽഹി: ഉപരാഷ്ട്രപതിയായി എം. വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനിലെ ഡർബാർ ഹാളിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്ഥാനമൊഴിഞ്ഞ ഉപരാഷ്ട്രപതി ഹമീദ് അൻസാരി, കേന്ദ്രമന്ത്രിമാർ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ബിജെപി അധ്യക്ഷൻ അമിത് ഷാ, മുതിർന്ന ബിജെപി നേതാവ് എൽ.കെ. അഡ്വാനി തുടങ്ങി യവർ ഉൾപ്പെടെ വിവിധ രാഷ്ട്രീ യ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. തുടർന്നു രാജ്യസഭയിലെത്തിയ വെങ്കയ്യ നായിഡു സഭയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. സഭാസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ സ്വാഗതം ചെയ്തു.
പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാർഥിയായിരുന്ന ഗോപാൽകൃഷ്ണ ഗാന്ധിയെ പരാജയപ്പെടുത്തിയാണു നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അടിത്തട്ടിൽനിന്ന് ഉയർന്നുവന്ന ആളാണ് നായിഡു എന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യൻ രാഷ്ട്രീയത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ അദ്ദേഹത്തിന് സാധിക്കുമെന്നും കൂട്ടിച്ചേർത്തു. സ്വതന്ത്രഇന്ത്യയിൽ ജനിച്ച് ഉപരാഷ്ട്രപതി ആകുന്ന ആദ്യ വ്യക്തിയാണ് വെങ്കയ്യ നായിഡു.
ന്യായം നടപ്പാക്കുന്പോൾ മതമോ രാഷ്ട്രീയമോപോലെയുള്ള വിഷയങ്ങൾ നായിഡു പരിഗണിക്കില്ലെന്നാണു പ്രതീക്ഷിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ വാക്കുകൾക്കു പ്രാമുഖ്യം നൽകുന്ന അധ്യക്ഷനെയാണു പ്രതീക്ഷിക്കുന്നതെന്ന് രാജ്യസഭാ ഉപപ്രതിപക്ഷ നേതാവ് ആനന്ദ് ശർമ പറഞ്ഞു. രാജ്യമെന്നാൽ അത് നിർമിച്ച ഇഷ്ടികയും ചാന്തും മാത്രമല്ലെന്നും അതിലെ ജനങ്ങളാണെന്നും തീരുമാനങ്ങളെടുക്കുന്പോൾ അധ്യക്ഷൻ മനസിൽ സൂക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സഭയിലെ അവസാന പ്രസംഗം നടത്തിയ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. മറ്റ് രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും വെങ്കയ്യ നായിഡുവിന് ആശംസകൾ നേർന്നു.
താൻ രാഷ്ട്രീയപാർട്ടിക്ക് അതീതനാണെന്നായിരുന്നു വെങ്കയ്യ നായിഡുവിന്റെ മറുപടി പ്രസംഗം. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകും. രാജ്യത്തിന്റെ ഐക്യത്തിലും വൈവിധ്യത്തിലും അഭിമാനമുണ്ട്. പൊതുലക്ഷ്യങ്ങൾക്കായി എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.
വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു
01:20 AM Aug 12, 2017 | Deepika.com