അഹമ്മദാബാദ്: ഭൂമിതർക്കത്തിന്റെ പേരിൽ ബിജെപി അനുഭാവിയെ വെടിവച്ചുകൊന്ന കേസിൽ ഗുജറാത്ത് ബിജെപി എംഎൽഎ ജയരാജ് സിംഗ് ജഡേജയ്ക്കും മറ്റു രണ്ടു പേർക്കും ജീവപര്യന്തം തടവ്. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
അണ്ടർ 19 മുൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് റാണ, എംഎൽഎയുടെ സഹായി അമർജിത്സിംഗ് ജഡേജ എന്നിവരാണു ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. 2004 ഫെബ്രുവരി എട്ടിനു രാജ്കോട്ടിൽവച്ച് നിലേഷ് റായിയാനി എന്നയാളെ കൊലപ്പെടുത്തിയതാണു കേസ്.
ജാമ്യത്തിലുള്ള മൂന്നു പ്രതികളോടും സെപ്റ്റംബർ 30നകം ജയിൽ അധികൃതർക്കു മുന്പാകെ കീഴടങ്ങാൻ കോടതി നിർദേശിച്ചു. രാജ്കോട്ടിലെ ഗോണ്ടൽ മണ്ഡലത്തെയാണു ജയ്രാജ് സിംഗ് (52) പ്രതിനിധീകരിക്കുന്നത്. ഇദ്ദേഹം മൂന്നു തവണ നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
2010ൽ രാജ്കോട്ടിലെ ഫാസ്റ്റ് ട്രാക്ക് കോടതി ജയരാജ്സിംഗ് ജഡേജ എംഎൽഎയെ കുറ്റവിമുക്തനാക്കിയിരുന്നു. അതേസമയം, കേസിൽ പ്രതിയായിരുന്ന സമീർ പഠാൻ കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുകയും ചെയ്തു. കീഴ്ക്കോടതിവിധിക്കെതിരേ പഠാനും സംസ്ഥാന സർക്കാരും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ, കീഴ്ക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി, എംഎൽഎയും രണ്ടു കൂട്ടാളികളും കുറ്റക്കാരാണെന്നു വിധിച്ചു.
കാറിൽ രണ്ടു സുഹൃത്തക്കൾക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന റായിയാനിയെ മറ്റൊരു വാഹനത്തിലെത്തിയ എംഎൽഎ വെടിവയ്ക്കുകയാണുണ്ടായത്. ശിക്ഷിക്കപ്പെട്ട മറ്റു രണ്ടു പേർ എംഎൽഎയ്ക്കൊപ്പമുണ്ടായിരുന്നു.
ഗോണ്ടൽ രാജകുടുംബത്തിന്റെ 35 ഏക്കർ ഭൂമിയുടെ പേരിലായിരുന്നു തർക്കം ഉടലെടുത്തത്. എംഎൽഎയുടെ അടുത്ത അനുയായിയായ വിക്രം സിംഗ് റാണ 2003ൽ ഭൂമിതർക്കത്തിന്റെ പേരിൽ കൊല്ലപ്പെട്ടു. ബിജെപിയിൽ ജഡേജയുടെ എതിർപക്ഷത്തായിരുന്ന യുവ മോർച്ച ജില്ലാ പ്രസിഡന്റ് വിനു ഷിംഗാരയാണു കൊലപാതകത്തിനു പിന്നിലെന്ന് ആരോപണമുയർന്നു. 2004ൽ വിനു ഷിംഗാര കൊല്ലപ്പെട്ടു.
ഇതിനു പിന്നിൽ ജഡേജയാണെന്ന് ആരോപണമുയർന്നെങ്കിലും കേസിൽനിന്നു രക്ഷപ്പെട്ടു. പിന്നീടാണു വിനു ഷിംഗാരയുടെ ഉറ്റ അനുയായി ആയ നിലേഷ് റായിയാനി കൊല്ലപ്പെടുന്നത്.
പാർട്ടി അനുഭാവിയെ വെടിവച്ചുകൊന്ന ബിജെപി എംഎൽഎയ്ക്കു ജീവപര്യന്തം
01:20 AM Aug 12, 2017 | Deepika.com