ന്യൂഡൽഹി: വ്യാജ മലിനീകരണ സർട്ടിഫിക്കറ്റിനെതിരേ കർശന നടപടിയുമായി സുപ്രീംകോടതി. ഇതിനായി നാല് ആഴ്ചയ്ക്കകം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നടപടികൾ പൂർത്തിയാക്കണമെന്നാണു സുപ്രീംകോടതി കഴിഞ്ഞ ദിവസം നിർദേശിച്ചത്. മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കി നൽകരുതെന്നും കോടതി ഉത്തരവിട്ടു.
നിരവധി വാഹനങ്ങൾ മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നുവെന്ന കണക്കുകൾ പരിശോധിച്ചാണ് ജസ്റ്റീസ് മദൻ ബി.ലോക്കൂർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ഇൻഷ്വറൻസ് പുതുക്കാൻ അപേക്ഷ നൽകുന്പോൾ തന്നെ മലിനീകരണ സർട്ടിഫിക്കറ്റും ഹാജരാക്കണം. പരിസ്ഥിതി മലിനീകരണം തടയാൻ ലക്ഷ്യമിട്ടാണ് സുപ്രീംകോടതിയുടെ ഇടപെടൽ. ഡൽഹിയിലെ പുക പരിശോധനാ കേന്ദ്രങ്ങൾ വ്യാജ പരിശോധനാ റിപ്പോർട്ട് നൽകുന്നതായി കോടതി നിയമിച്ച സമിതി കണ്ടെത്തിയിരുന്നു.
മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കാൻ ഇൻഷ്വറൻസ് കന്പനികൾക്കും കേന്ദ്ര സർക്കാരിനും കോടതി നിർദ്ദേശം നൽകി. രാജ്യത്തെ എല്ലാ പുക പരിശോധനാ കേന്ദ്രങ്ങളുടെയും വിവരങ്ങൾ ലഭ്യമാക്കുന്ന ഓണ്‍ലൈൻ സംവിധാനം വേണം. വ്യാജ പരിശോധനാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് തടയാനാണിത്. മലിനീകരണം രൂക്ഷമായ ഡൽഹിയിലെ എല്ലാ പന്പുകളിലും മലിനീകരണ പരിശോധനാ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇൻഷ്വറൻസ് പുതുക്കരുതെന്നു കോടതി
01:00 AM Aug 12, 2017 | Deepika.com