ന്യൂഡൽഹി: ഉപരാഷ്ട്രപതി പദവിയിൽനിന്നു വിരമിച്ച ഹമീദ് അൻസാരിക്ക് രാജ്യസഭ പ്രൗഢഗംഭീരമായ യാത്രയയപ്പ് നൽകി. ഉപരാഷ്ട്രപതി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും അടക്കമുള്ള എല്ലാ കക്ഷി നേതാക്കളും പ്രകീർത്തിച്ചു. അതേസമയം, സർക്കാർ നയങ്ങളെ സ്വതന്ത്രമായി വിമർശിക്കാൻ പ്രതിപക്ഷ പാർട്ടികളെ അനുവദിക്കാത്തത് ജനാധിപത്യമല്ലെന്നും സ്വേച്ഛാധിപത്യമാണെന്നും വിടവാങ്ങൽ പ്രസംഗത്തിൽ രാജ്യസഭ ചെയർമാൻ കൂടിയായ ഹമീദ് അൻസാരി അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതി എസ്. രാധാകൃഷ്ണന്റെ വാക്കുകൾ ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അതേസമയം, എല്ലാ കക്ഷികളും അവരുടെ ഉത്തരവാദിത്വം കാട്ടണമെന്നും ന്യൂനപക്ഷങ്ങൾക്ക് സംരക്ഷണം ഉറപ്പാക്കാൻ ജനാധിപത്യത്തിനു ബാധ്യതയുണ്ടെന്നും ന്യൂനപക്ഷത്തിനും തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റേണ്ടതുണ്ടെന്നും അദ്ദേഹം വിശദമാക്കി. ഹമീദ് അൻസാരിയിൽനിന്നും നിരവധി കാര്യങ്ങൾ പഠിക്കാൻ തനിക്ക് കഴിഞ്ഞെന്നും അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
സഭയെ ഒന്നിച്ചുകൊണ്ടുപോകുന്നതിൽ വിജയിച്ച മികച്ച അംപയറായിരുന്നു ഹമീദ് അൻസാരിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
എല്ലാവരോടും സഹിഷ്ണുതയോടെ പെരുമാറിയ അദ്ദേഹത്തിന്റെ മുഖത്ത് നിന്നും ചിരിമാഞ്ഞിരുന്നില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു. കാലാവധി പൂർത്തിയാക്കിയ സീതാറാം യെച്ചൂരി അടക്കമുള്ള എംപിമാർക്കും രാജ്യസഭ യാത്രയയപ്പ് നൽകി.
ഉപരാഷ്ട്രപതിക്കു രാജ്യസഭയുടെ പ്രൗഢോജ്വല യാത്രയയപ്പ്
01:06 AM Aug 11, 2017 | Deepika.com