ചെന്നൈ: ജനറൽ സെക്രട്ടറി ശശികലയ്ക്കും ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ടി.ടി.വി. ദിനകരനും എതിരേ മുഖ്യമന്ത്രി കെ. പളനിസ്വാമിയും മുൻ മുഖ്യമന്ത്രി ഒ. പനീർശെൽവവും കൈകോർക്കുന്നു. ശശികല-ദിനകരൻ അധികാരത്തെ ചോദ്യം ചെയ്താണ് അണ്ണാ ഡിഎംകെയിലെ രണ്ട് വിഭാഗങ്ങളും ഒന്നിക്കുന്നത്. ശശികലയുടെയും ദിനകരന്റെയും നേതൃത്വത്തെ ചോദ്യം ചെയ്ത് പളനിസ്വാമി ഇതാദ്യമായി രംഗപ്രവേശനം ചെയ്യുകയും ചെയ്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണത്തിലുള്ള ദിനകരൻ അണ്ണാ ഡിഎംകെ (അമ്മ) വിഭാഗത്തിൽ നടത്തിയ നിയമനങ്ങളെയും പളനിസ്വാമി ചോദ്യം ചെയ്തു. പാർട്ടിയുടെ വിവിധ സ്ഥാനങ്ങളിലേക്ക് ഈമാസം നാലിന് ദിനകരൻ തന്റെ അനുയായികളെ നിയോഗിച്ചിരുന്നു. പാർട്ടി നിയമപ്രകാരം പുതിയ ജനറൽ സെക്രട്ടറിയെ തെരഞ്ഞെടുക്കണമെന്നും വാദമുയരുന്നുണ്ട്. ശശികലയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തിനെതിരേ പനീർശെൽവം പക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നല്‍കിയിരുന്നു.
പനീർശെൽവത്തെ ഉപമുഖ്യമന്ത്രിയാക്കി ലയനം പൂർത്തീകരിക്കാനാണ് നീക്കം. അതേസമയം, തങ്ങളുടെ മുൻ നിലപാടിൽ മാറ്റമില്ലെന്നും അതംഗീകരിച്ചാൽ ലയനത്തിനു തടസങ്ങളില്ലെന്നും പനീർശെൽവം ഗ്രൂപ്പ് പറഞ്ഞു.
പാർട്ടി നേതൃത്വത്തിനെതിരേ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള നീക്കത്തിനെതിരേ ശക്തമായ താക്കീതുമായി ദിനകരൻ രംഗത്ത്. പളനിസ്വാമിയെ ചതിയൻ എന്നാണ് വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ കുടിലതന്ത്രങ്ങൾക്ക് കനത്തവില നല്‍കേണ്ടിവരുമെന്ന് ദിനകരൻ മുന്നറിയിപ്പ് നല്കി.
ശശികലയുടെ കൈപിടിച്ചുനിന്നശേഷമാണ് അവർക്കെതിരേ പാർട്ടിക്കുള്ളിൽ വിപ്ലവത്തിന് പളനിസ്വാമി ശ്രമിക്കുന്നതെന്നും ദിനകരൻ പറഞ്ഞു.
അണ്ണാ ഡിഎംകെ വിഭാഗങ്ങൾ ഒന്നിക്കാനൊരുങ്ങുന്നു
01:03 AM Aug 11, 2017 | Deepika.com