ന്യൂഡൽഹി: നിർബന്ധിച്ചു മതം മാറ്റിയെന്നു ചൂണ്ടിക്കാട്ടി വൈക്കം സ്വദേശി അഖിലയെന്ന ഹാദിയയുടെ വിവാഹം റദ്ദാക്കിയ സംഭവത്തിൽ കേരള പോലീസ് നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ എൻഐഎയുമായി പങ്കുവയ്ക്കാൻ സുപ്രീം കോടതിയുടെ നിർദേശം.
മതംമാറി വിവാഹം നടത്തിയതിൽ എന്തെങ്കിലും ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടോയെന്നു കണ്ടെത്താനായിട്ടില്ലെന്നും കോടതി ഉത്തരവിട്ടാൽ കൂടുതൽ അന്വേഷണം നടത്താൻ എൻഐഎ തയാറാണെന്നും കേന്ദ്രസർക്കാർ അറിയിച്ചതിനെത്തുടർന്നാണ് കോടതി നിർദേശം നൽകിയത്. എന്നാൽ, കക്ഷികൾക്കു നോട്ടീസയയ്ക്കുകയോ നിലപാട് ആരായുകയോ ചെയ്യാതെ എൻഐഎ അന്വേഷണം പ്രഖ്യാപിക്കാനാവില്ലെന്നു വ്യക്തമാക്കി ഭർത്താവ് ഷഫീന്റെ അഭിഭാഷകൻ എതിർത്തതോടെ അന്വേഷണം സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ അധ്യക്ഷനായ ബെഞ്ച് നീട്ടിവച്ചു.
വിവാഹം റദ്ദാക്കിയതിനെതിരേ നൽകിയ ഹർജിയിൽ കേരള സർക്കാരിനും അഖിലയുടെ പിതാവ് അശോകനും അടക്കമുള്ള കക്ഷികൾക്കു നോട്ടീസയച്ച കോടതി, കേസ് വീണ്ടും 16നു പരിഗണിക്കാമെന്നാണ് അറിയിച്ചിരുന്നത്.
എന്നാൽ, കേസ് അന്വേഷിക്കാൻ തയാറാണെന്നു അറിയിച്ച് കേന്ദ്രസർക്കാർ ഇന്നലെ വിഷയം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരികയായിരുന്നു. കേന്ദ്രസർക്കാരിന്റെ നിലപാട് വ്യക്തമായതോടെ എൻഐഎ അന്വേഷണത്തിനു ഉത്തരവിടുന്നതിനായി ഉച്ചകഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കാമെന്നു ചീഫ് ജസ്റ്റീസ് ഖെഹാർ തീരുമാനമെടുത്തതോടെ, ഷഫീന്റെ അഭിഭാഷകൻ ഹാരിസ് ബീരാൻ എതിർപ്പ് അറിയിക്കുകയായിരുന്നു.
അഖില സംഭവം:വിവരങ്ങൾ പങ്കുവയ്ക്കാൻ സുപ്രീംകോടതി നിർദേശം
01:03 AM Aug 11, 2017 | Deepika.com