അഹമ്മദാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിൽ 125 സീറ്റ് വിജയമാണ് അടുത്ത ലക്ഷ്യമെന്നു ഗുജറാത്തിൽനിന്നു കടുത്ത പോരാട്ടത്തിലൂടെ രാജ്യസഭയിലെത്തിയ അഹമ്മദ് പട്ടേൽ. പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ഗുജറാത്തിലെ കോൺഗ്രസ് പ്രവർത്തകർ പട്ടേലിന്റെ വിജയം ആഘോഷിച്ചു.
രാജ്യസഭാ തെരഞ്ഞെടുപ്പു വിജയം പ്രവർത്തകരിൽ വാനോളം ആവേശം പകർന്നിട്ടുണ്ട്. ജീവിതത്തിൽ നേരിട്ട ഏറ്റവും കടുപ്പമേറിയ തെരഞ്ഞെടുപ്പായിരുന്നു ഇത്. പാർട്ടി നേതാക്കൾക്കും എംഎൽഎമാർക്കും നന്ദി അറിയിക്കുന്നു. ഈ വർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ 125 സീറ്റ് നേടുകയെന്നതാണു കോൺഗ്രസ് ലക്ഷ്യമിടുന്നത്. കോൺഗ്രസ് മുക്തഭാരതമെന്നതു ബിജെപിയുടെ നടക്കാത്ത സ്വപ്നമാണ്-പട്ടേൽ പറഞ്ഞു.
കോൺഗ്രസിനു വോട്ട് ചെയ്തഎംഎൽഎമാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളെല്ലാം യോഗത്തിൽ പങ്കെടുത്തു. പാർട്ടി വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാർഥിക്കു വോട്ട് ചെയ്ത എംഎൽഎമാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന് ഗുജറാത്ത് പിസിസി അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി പറഞ്ഞു.
എട്ടു മണിക്കൂർ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് അഹമ്മദ് പട്ടേലിനെ വിജയിയായി പ്രഖ്യാപിച്ചത്. രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ വോട്ട് അസാധുവാക്കണമെന്ന കോൺഗ്രസിന്റെ ആവശ്യമായിരുന്നു അനിശ്ചിതത്വത്തിന്റെ നീണ്ട മണിക്കൂറുകൾ സൃഷ്ടിച്ചത്. കോൺഗ്രസും ബിജെപിയും മൂന്നു തവണ വീതമാണു തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത്. ഒടുവിൽ രണ്ട് പേരുടെ വോട്ട് അസാധുവായി തെരഞ്ഞെടുപ്പു കമ്മീഷൻ പ്രഖ്യാപിച്ചു. ഇതിനെതിരേ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തിയെങ്കിലും പാതിരയോടെ വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണൽ തടസപ്പെടുത്താനും ബിജെപി ശ്രമിച്ചു. രണ്ടു പേരുടെ വോട്ട് അസാധുവായതോടെ ജയിക്കാൻ 44 വോട്ട് മതിയെന്ന നിലയായി. അഹമ്മദ് പട്ടേൽ 44 വോട്ടും അമിത് ഷാ 46 വോട്ടും സ്മൃതി ഇറാനി 45 വോട്ടും നേടി. ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാർഥി ബൽവന്ത് സിംഗ് രജ്പുട്ടിന് 39 വോട്ടു മാത്രമാണു നേടാനായത്. ഒടുവിൽ രാത്രി 1.45ന് അഹമ്മദ് പട്ടേലിനെ വിജയിയായി പ്രഖ്യാപിച്ചു.
ലക്ഷ്യം നിയമസഭയിൽ 125 സീറ്റ്: പട്ടേൽ
01:12 AM Aug 10, 2017 | Deepika.com