പാറ്റ്ന: ബിജെപി പിന്തുണയോടെ അധികാരത്തിലേറിയ ബിഹാർ മുഖ്യമന്ത്രി നിയമസഭയിൽ വിശ്വാസവോട്ട് നേടി. 131 പേർ അനുകൂലിച്ചപ്പോൾ 108 പേർ എതിർത്തു.
243 അംഗ സഭയിൽ മൂന്നംഗങ്ങളും സ്പീക്കർ വിജയ് കുമാർ ചൗധരിയും വോട്ട് ചെയ്യാനായില്ല. ആർജെഡി, ബിജെപി, കോൺഗ്രസ് അംഗങ്ങളാണു വോട്ട് ചെയ്യാത്തത്. ജയിലിലായതുകൊണ്ടാണ് ആർജെഡി അംഗം രാജ് ബല്ലഭ് യാദവ് എത്താതിരുന്നത്. ബിജെപിയുടെ ആനന്ദ് ശങ്കർ പാണ്ഡേ ചികിത്സാർഥം ബിഹാറിനു വെളിയിലാണ്. സഭാ നടപടികൾ ആരംഭിച്ചപ്പോൾ സഭയിൽ ഇല്ലാത്തതുകൊണ്ട് കോൺഗ്രസ് അംഗം സുദർശനു വോട്ട് ചെയ്യാനായില്ല. ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങളായതുകൊണ്ട് മുഖ്യമന്ത്രി നിതീഷ്കുമാറിനും ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദിക്കും വോട്ടിംഗിൽ പങ്കെടുക്കാനാവില്ലായിരുന്നു.
നിതീഷ്കുമാറിനെ ജെഡി-യു(70), ബിജെപി(52), എച്ച്എഎം(ഒന്ന്), ആർഎൽഎസ്പി(രണ്ട്), എൽജെപി(രണ്ട്), സ്വതന്ത്രർ(നാല്) എന്നീ കക്ഷികൾ പിന്തുണച്ചു. ആർജെഡി(79), കോൺഗ്രസ്(26), സിപിഐ-എംഎൽ(മൂന്ന്) എന്നീ കക്ഷികൾ എതിർത്തു. രഹസ്യ വോട്ടെടുപ്പ് വേണമെന്ന മുതിർന്ന ആർജെഡി നേതാവ് അബ്ദുൾ ബാരി സിദ്ദിഖിയുടെ ആവശ്യം സ്പീക്കർ തള്ളി. വോട്ടെടുപ്പ് കഴിഞ്ഞയുടൻ സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞു. ഇന്നലെ സഭാ നടപടികൾ ബഹളത്തോടെയാണ് ആരംഭിച്ചത്. മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ആണു ചർച്ചയ്ക്കു തുടക്കമിട്ടത്.
നിതീഷ്കുമാർ വിശ്വാസവോട്ട് നേടി
01:34 AM Jul 29, 2017 | Deepika.com