പാറ്റ്ന: രാജിവച്ച് പന്ത്രണ്ടു മണിക്കൂറിനകം അതേ കസേരയിൽ തിരിച്ചെത്തി ബിഹാർ മുഖ്യമന്ത്രി നിതീഷ്കുമാർ കാലുമാറ്റ രാഷ്ട്രീയത്തിൽ പുതിയ അധ്യാ യം രചിച്ചു. ഇന്നലെ രാവിലെ രാജ്ഭവനിൽ നടന്ന ലളിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി മുതിർന്ന ബിജെപി നേതാവ് സുശീൽ കുമാർ മോദിയും ചുമതലയേറ്റു. ഗവർണർ കേസരിനാഥ് ത്രിപാഠിയാണു സത്യവാചകം ചൊല്ലിക്കൊടുത്തത്.നിതീഷ്കുമാർ ഇന്നു നിയമസഭയിൽ വിശ്വാസവോട്ട് തേടും.
ജനങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നു നിതീഷ്കുമാർ മാധ്യമപ്രവർത്തകരോടു പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങൾക്ക് ഇതുവഴി വികസനവും നീതിയും ഉറപ്പാക്കും. കൂട്ടായ തീരുമാനമായിരുന്നു രാജിയും തുടർന്നുള്ള നടപടികളും-മുഖ്യമന്ത്രി വിശദീകരിച്ചു. ആർജെഡി-കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, ബിജെപി നേതാവ് അനിൽ ജയിൻ തുടങ്ങിയർ സന്നിഹിതരായിരുന്നു. അഴിമതിക്കേസിൽ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രാജിവയ്ക്കണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് സഖ്യകക്ഷിയായ ആർജെഡിയുമായുള്ള ബന്ധം ഉപേക്ഷിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബിജെപിയുടെ പിന്തുണയോടെ മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദവുമായി അദ്ദേഹം ഗവർണറെ സമീപിച്ചു. രണ്ടുദിവസത്തിനകം വിശ്വാസവോട്ട് നേടണമെന്ന നിർദേശത്തോടെ ആവശ്യം ഗവർണർ അംഗീകരിച്ചു.
വീണ്ടും നിതീഷ്
01:41 AM Jul 28, 2017 | Deepika.com