ന്യൂഡൽഹി: എൻഡിഎയുടെ ഭാഗമാകാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ജെഡിയു സംസ്ഥാന അധ്യക്ഷൻ എം.പി. വീരേന്ദ്ര കുമാർ. അതിന് എന്തു വില കൊടുക്കേണ്ടിവന്നാലും അതു കണക്കാക്കില്ലെന്നും രാജ്യസഭാംഗം കൂടിയായ അദ്ദേഹം പറഞ്ഞു.
ഇക്കാര്യം പാർട്ടി നേതാവ് ശരദ് യാദവിനെക്കണ്ട് അറിയിച്ചു. നിതീഷിനെതിരേ എല്ലാ എംപിമാരും നേതാക്കളും നിൽക്കണക്കണമെന്ന് ആവശ്യപ്പെട്ടതായും വീരേന്ദ്രകുമാർ പറഞ്ഞു. നിതീഷിന്റെ തീരുമാനം തന്നെ ഞെട്ടിച്ചു. ഹിന്ദുത്വത്തെ അംഗീകരിക്കാൻ കഴിയില്ല. ബിഹാറിൽ നടന്ന ജെഡിയു ദേശീയ സമ്മേളനത്തിൽ മതേതരത്വം സംരക്ഷിക്കാനും ഫാസിസത്തിനെതിരേ പൊരുതാനും പാർട്ടി നേതൃത്വം കൊടുക്കണമെന്നാണ് തീരുമാനിച്ചത്. നിതീഷ് കുമാർ അതിന് നേതൃത്വം കൊടുക്കുമെന്ന് കരുതപ്പെട്ടിരുന്നു. എന്നാൽ, ഫാസിസ്റ്റുകൾക്ക് ഒപ്പം ചേരുകയാണ് അദ്ദേഹം ചെയ്തത്. അദ്ദേഹം ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെത്തി പാർട്ടിയുടെ സംസ്ഥാന കൗണ്സിൽ വിളിച്ചുചേർത്ത് ഭാവി പരിപാടികൾ തീരുമാനിക്കും. എൻഡിഎയുടെ ഭാഗമാകില്ലെന്നത് അന്തിമതീരുമാനമാണ്. തുടർന്നുള്ള കാര്യങ്ങളാണ് തീരുമാനിക്കാനുള്ളത്. ഇതിന്റെ പേരിൽ രാജ്യസഭാംഗത്വം പോയാലും അതൊന്നും കാര്യമാക്കില്ല. കേവലം രാജ്യസഭാ സീറ്റിനുവേണ്ടി ഫാസിസത്തിന്റെ ഭാഗമാകില്ല.
നിതീഷിന്റെ പരാജയമാണ് ഈ തീരുമാനത്തിലൂടെ സംഭവിക്കാൻ പോകുന്നത്. രാത്രി രാജിവച്ചയാൾ പിറ്റേന്നു പത്തു മണിയോടെ വീണ്ടും മുഖ്യമന്ത്രിയാകുന്നത് രാജ്യത്ത് ആദ്യസംഭവമാകുമെന്നും വീരേന്ദ്രകുമാർ പറഞ്ഞു. ഇക്കാര്യങ്ങളിലൂള്ള അതൃപ്തി നിതീഷ് കുമാറിനെ അറിയിക്കുമെന്നും വീരേന്ദ്രകുമാർ വ്യക്തമാക്കി.
നിതീഷിനൊപ്പമില്ലെന്നു വീരേന്ദ്രകുമാർ
01:41 AM Jul 28, 2017 | Deepika.com