ബംഗളൂരു: കർണാടകയിലെ നഴ്സിംഗ് കോളജുകൾക്ക് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെ (ഐഎൻസി ) അംഗീകാരം ആവശ്യമില്ലെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സംജാതമായിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കർണാടക സർക്കാർ രംഗത്ത്.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ശരണ പ്രകാശ് പാട്ടീൽ യോഗം വിളിച്ചുചേർത്തിരുന്നു. മൂന്നു മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ വകുപ്പിലെ ഉദ്യോഗസ്ഥരും ഐഎൻസി പ്രസിഡന്റും പങ്കെടുത്തു. ഐഎൻസിയുടെ വെബ്സൈറ്റിൽനിന്നും സംസ്ഥാനത്തെ നഴ്സിംഗ് കോളജുകളുടെ പേരുകൾ നീക്കിയ നടപടി പിൻവലിക്കണമെന്നു മന്ത്രി ഐഎൻസി പ്രസിഡന്റ് ദിലീപ്കുമാറിനോട് അഭ്യർഥിച്ചു. അർഹതയുള്ള നഴ്സിംഗ് കോളജുകൾക്ക് അനുമതി പരിഗണിക്കാമെന്നും ഇവയുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാമെന്നും ഐഎൻസി പ്രസിഡന്റ് ഉറപ്പുനൽകിയതായി യോഗത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കവേ മന്ത്രി അറിയിച്ചു.
അന്യസംസ്ഥാനങ്ങളിൽനിന്നുമെത്തി പഠനം നടത്തുന്ന നഴ്സിംഗ് വിദ്യാർഥികളുടെ താത്പര്യം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അവർക്ക് മറ്റു സംസ്ഥാനങ്ങളിലും വിദേശത്തും ജോലിചെയ്യാൻ തടസമുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി. ഹൈക്കോടതി ഉത്തരവ് പാലിക്കേണ്ടതുണ്ട്. അതുപോലെ ഐഎൻസി ആക്ടും പരിഗണിക്കണം. നഴ്സിംഗ് കോളജുകളുടെ ഗുണനിലവാരം കണക്കിലെടുക്കുന്പോൾ ഐഎൻസി അംഗീകാരം നിർബന്ധമാണ്. ഐഎൻസി ആക്ട് സെക്ഷൻ 12 പ്രകാരം നഴ്സിംഗ് കോളജുകളുടെ നിയന്ത്രണം ഐഎൻസിക്കാണ്. കോടതിവിധിക്കൊപ്പം ഇക്കാര്യമെല്ലാം പരിശോധിക്കേണ്ടതുണ്ട് -മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് ഐഎൻസി അംഗീകാരം വേണ്ടതില്ലെന്നും വേണമെന്നും വാദിക്കുന്ന നഴ്സിംഗ് കോളജ് മാനേജ്മെന്റുകളുമായി താൻ ഉടൻ ചർച്ച നടത്തുമെന്നും വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുംവിധം ഈ ചർച്ചയിൽ യുക്തമായ തീരുമാനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. ഈ വിഷയത്തിൽ ആരുമായും ഏറ്റുമുട്ടലിനില്ലെന്നും എത്രയും പെട്ടെന്ന് ഇപ്പോഴത്തെ ആശയക്കുഴപ്പം പരിഹരിക്കുകയെന്നതാണ് സർക്കാരിന്റെ മുന്നിലുള്ള തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഒരു വിഭാഗം നഴ്സിംഗ് കോളജ് ഉടമകൾ നൽകിയ ഹർജിയിലാണു സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് അംഗീകാരം ആവശ്യമില്ലെന്നു വ്യക്തമാക്കി ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിറക്കിയത്. അതേസമയം, ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരേ അപ്പീൽ നൽകുമെന്നു കർണാടക പ്രവാസി കോൺഗ്രസ് ജനറൽ സെക്രട്ടറി വിനു തോമസ് പറഞ്ഞു. മലയാളികളടക്കമുള്ള വിദ്യാർഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരേ മേൽക്കോടതിയെ സമീപിക്കാൻ ഒരു വിഭാഗം മാനേജ്മെന്റുകളും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ നഴ്സിംഗ് കോളജുകൾക്ക് കർണാടക നഴ്സിംഗ് കൗണ്സിലിന്റെയും രാജീവ് ഗാന്ധി മെഡിക്കൽ യൂണിവേഴ്സിറ്റിയുടെയും അംഗീകാരം മാത്രം മതിയെന്നു വ്യക്തമാക്കി 2016 ഡിസംബറിലാണ് സർക്കാർ ഉത്തരവിറക്കിയത്. ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മേയിലാണ് ഇന്ത്യൻ നഴ്സിംഗ് കൗണ്സിൽ കർണാടകയിലെ എല്ലാ നഴ്സിംഗ് കോളജുകളുടെയും അംഗീകാരം റദ്ദാക്കുകയും വെബ്സൈറ്റിൽനിന്ന് ഈ കോളജുകളുടെ പേരുവിവരം നീക്കുകയും ചെയ്തത്. ഇതോടെ സംസ്ഥാനത്ത് നഴ്സിംഗ് പഠിക്കുന്ന മലയാളികളടക്കമുള്ള ഇതര സംസ്ഥാന വിദ്യാർഥികളുടെ ഭാവിയാണു പ്രതിസന്ധിയിലായത്. കർണാടകയിലെ വിവിധ നഴ്സിംഗ് കോളജുകളിലായി പഠനം നടത്തുന്നവരിൽ 70 ശതമാനം വിദ്യാർഥികളും ഇതരസംസ്ഥാനക്കാരാണ്. ഇവരിൽ കൂടുതൽ പേരും മലയാളികളാണ്. നഴ്സിംഗ് കോളജിനോടു ചേർന്ന് ആശുപത്രിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളും വേണമെന്ന ഐഎൻസിയുടെ നിബന്ധനയാണ് ഈ സൗകര്യങ്ങളില്ലാത്ത നഴ്സിംഗ് കോളജുകളെ ഐഎൻസിക്കെതിരേ തിരിയാൻ പ്രേരിപ്പിക്കുന്നത്.
നഴ്സിംഗ് കോളജ് അംഗീകാരം: ചർച്ചയിലൂടെ പരിഹരിക്കുമെന്നു കർണാടക സർക്കാർ
01:41 AM Jul 28, 2017 | Deepika.com