ന്യൂഡൽഹി: ഇറാക്കിൽ കാണാതായ 39 ഇന്ത്യക്കാർക്കുവേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഒരു രാജ്യത്തലവനും മറ്റൊരു രാജ്യത്തെ വിദേശകാര്യ മന്ത്രിയും നൽകിയ വിവരങ്ങൾ അനുസരിച്ച് ഇക്കാര്യത്തിൽ സർക്കാരിന് വേണ്ടത്ര ആത്മവിശ്വാസമുണ്ടെന്നും സുഷമ രാജ്യസഭയിൽ വ്യക്തമാക്കി. കോണ്ഗ്രസ് നേതാവ് പ്രതാപ് സിംഗ് ബാജ്വ കഴിഞ്ഞ ദിവസം ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടിയായാണ് സുഷമ ഇന്നലെ രാജ്യസഭയിൽ വിശദീകരണം നടത്തിയത്.
അതിനിടെ, മന്ത്രിക്ക് വിവരം ലഭിച്ച ഉറിവിടം ലഭ്യമാക്കണമെന്ന ആവശ്യത്തോട് ഇത്തരം രഹസ്യനീക്കങ്ങളുടെ വിവരങ്ങൾ നയതന്ത്രപരമായതിനാൽ വെളിപ്പെടുത്താനാകില്ലെന്നാണ് സുഷമ മറുപടി നൽകിയത്. ഉറവിടം വെളിപ്പെടുത്തണമെന്ന് കോണ്ഗ്രസ് അംഗം അംബികാ സോണി ആവർത്തിച്ച് ആവശ്യപ്പെട്ടപ്പോൾ ഇത്തരം രഹസ്യനീക്കങ്ങളുടെ ഉറവിടം വെളിപ്പെടുത്താറുണ്ടോ എന്ന സുഷമയുടെ ചോദ്യം മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിനോടായിരുന്നു.
ഇറാക്കിൽ കാണാതായ ഇന്ത്യക്കാരെല്ലാം കൊല്ലപ്പെട്ടെന്നതിന് ഒരുറപ്പുമില്ല. കൃത്യമായ വിവരം ലഭിക്കാതെ അവർ മരിച്ചു എന്നു വിധിയെഴുതുന്നത് വ്യക്തിപരമായും ഒൗദ്യോഗികമായും തെറ്റാണ്. സർക്കാരിന്റെ നിരുത്തരവാദിത്തം കൂടിയാണത്. അതുകൊണ്ടുതന്നെ താൻ മുൻപു പറഞ്ഞ വിരങ്ങളിൽ മാപ്പു പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതിൽ അർഥമില്ലെന്നും സുഷമ പറഞ്ഞു.
എന്നാൽ, കാണാതായ ഇന്ത്യക്കാർ എല്ലാവരും ജീവനോടെ ഇരിക്കുന്ന എന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ചോദ്യം. അവർ ജീവിച്ചിരിക്കുന്നതിനോ മരിച്ചുവെന്നതിനോ തെളിവില്ലെന്ന കാര്യം പാർലമെന്റിനകത്തും പുറത്തും വ്യക്തമാക്കിയതാണെന്നായിരുന്നു മന്ത്രിയുടെ മറുപടി. കൃത്യമായ തെളിവുകളില്ലാതെ സർക്കാർ അനുമാനത്തിലെത്തില്ലെന്നും സുഷമ പറഞ്ഞു.
ഈ വിഷയത്തിൽ സാധ്യമായ എല്ലാ രാജ്യങ്ങളോടും ഇന്ത്യ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. ആരെയെങ്കിലും തെറ്റിദ്ധരിപ്പിച്ചതുകൊണ്ടു തനിക്കോ സർക്കാരിനോ എന്തു നേട്ടമാണുള്ളതെന്നും സുഷമ ചോദിച്ചു.
ഇറാക്കിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ തുടരും: സുഷമ സ്വരാജ്
01:03 AM Jul 28, 2017 | Deepika.com