ന്യൂഡൽഹി: പൊതുജനക്ഷേമവും സാമൂഹ്യ പരിഷ്കരണവുമായി ബന്ധപ്പെട്ട സർക്കാർ പദ്ധതികളിൽ വ്യക്തികൾക്ക് സ്വകാര്യത അവകാശപ്പെടാനാവില്ലെന്ന് കേന്ദ്രസർക്കാർ. ഇത്തരം പദ്ധതികളിൽ അനർഹരെയും അഴിമതിയും ഇല്ലാതാക്കാനുള്ള ബാധ്യത ഭരണകൂടത്തിനുണ്ടെന്നും ആധാറിലെ സ്വകാര്യതയുമായി ബന്ധപ്പെട്ട് ഒന്‍പതംഗ ഭരണഘടനാ ബെഞ്ചിനു മുന്‍പാകെ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ വാദിച്ചു.
പൊതുവിതരണ സന്പ്രദായം, സ്കൂളുകളിലെ പ്രവേശനം, മൊബൈൽ നന്പർ പരിശോധന തുടങ്ങിയ കാര്യങ്ങളിൽ ആധാർ ഉപയുക്തമാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുവിതരണ സന്പ്രദായം ആധാറുമായി ബന്ധിപ്പിക്കണമെന്ന നിർദേശം മുന്നോട്ടു വച്ചതു തന്നെ ജസ്റ്റീസ് ഡി.പി. വാധ്വ ഉൾപ്പെട്ട ഉന്നതാധികാര സമിതിയാണ്.
സ്കൂളുകളിലെ പ്രവേശന തട്ടിപ്പ് കണ്ടെത്തുന്നതിനായി കേരളവുമായി ബന്ധപ്പെട്ട കേസിൽ ആധാർ ബന്ധിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ടെന്നും എജി രേഖാമൂലം നൽകിയ വാദത്തിൽ പറയുന്നു.
അതേസമയം, സാങ്കേതികവിദ്യ പുരോഗമിച്ച ഇക്കാലത്ത് ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്യാമെന്നു വ്യക്തികളുടെ ചലനങ്ങളും ഇടപാടുകളും വരെ ജിപിഎസ് അടക്കമുള്ള സംവിധാനങ്ങളിലൂടെ നിരീക്ഷിക്കാനുമാകുമെന്ന് സംസ്ഥാനങ്ങൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചിരുന്നു. വ്യക്തികളുടെ ചലനങ്ങളും ഇടപാടുകളും നിരീക്ഷിക്കാൻ സംവിധാനമുണ്ടെങ്കിൽ അതു ദുരുപയോഗം ചെയ്യാനാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാദം അടുത്തയാഴ്ചയും തുടരും.
സർക്കാർ പദ്ധതികളിൽ വ്യക്തികൾക്കു സ്വകാര്യത അവകാശപ്പെടാനാവില്ലെന്നു കേന്ദ്രം
12:52 AM Jul 28, 2017 | Deepika.com