ന്യൂഡൽഹി: മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് പിഡിപി ചെയർമാൻ അബ്ദുൾ നാസർ മ അദനി സുപ്രീംകോടതിയെ സമീപിച്ചു. രോഗബാധിതരായ മാതാപിതാക്കളെ കാണുന്നതിനും മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനുമായി ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന മഅദനിയുടെ ആവശ്യം ബാംഗളൂരുവിലെ പ്രത്യേക വിചാരണ കോടതി ഭാഗികമായി മാത്രം അംഗീകരിച്ചതിനെതിരേയാണ് സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതു തടഞ്ഞ കോടതി നടപടി നീതിനിഷേധമാണെന്നും മഅദനി നൽകിയ ഹർജിയിൽ പറയുന്നു. മാതാപിതാക്കളെ സന്ദർശിക്കുന്നതിനായി അടുത്ത മാസം ഒന്നു മുതൽ ആറ് വരെ കേരളത്തിൽ കഴിയാനാണ് പ്രത്യേക എൻഐഎ കോടതി അനുമതി നൽകിയത്. എന്നാൽ, ഒന്പതിനു നടക്കുന്ന മകന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിയില്ല.
നിലവിൽ ജാമ്യത്തിൽ കഴിയുന്ന താൻ ജാമ്യത്തിൽ ഇളവുമാത്രമാണ് ചോദിച്ചതെന്നും മകന്റെ വിവാഹത്തിൽ പങ്കെടുത്തതു കൊണ്ട് വിചാരണ നടപടികളെ ഒരിക്കലും ബാധിക്കില്ലെന്നും അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്, ഹാരിസ് ബീരാൻ എന്നിവർ മുഖേനെ നൽകിയ ഹർജിയിൽ പറയുന്നു.
ബാംഗളൂരു വിട്ടു പോകരുതെന്നാണ് സുപ്രീംകോടതി അനുവദിച്ച ജാമ്യവ്യവസ്ഥയിൽ പറഞ്ഞിരുന്നത്.
മഅദനി സുപ്രീംകോടതിയിൽ
12:52 AM Jul 28, 2017 | Deepika.com