ന്യൂഡൽഹി: ലോകം മുഴുവൻ വ്യോമയാന വ്യവസായ രംഗത്ത് വലിയ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കവേ ഇന്ത്യയും ഈ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് ശ്രമിക്കണമെന്ന് എയർ പാസഞ്ചേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വ്യോമയാന വികസന സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രഫ. കെ.വി തോമസ് എംപി പറഞ്ഞു.
ചെറുപട്ടണങ്ങളിലേക്കുള്ള വ്യോമയാന വളർച്ച ടൂറിസം, ചെറുകിടവ്യവസായങ്ങൾ, ഐടി തുടങ്ങിയവയുടെ വളർച്ചക്കും അതുവഴി പുതിയ തലമുറക്ക് ശോഭനമായ ഭാവി വാഗ്ദാനം ചെയ്യുവാനും സാധിക്കും. ചെറുതും വലുതുമായ വിമാനങ്ങൾ വഴി ഈ മേഖലയെ ബന്ധിപ്പിക്കുവാൻ സാധിക്കും.
ഈ പ്രവർത്തനങ്ങളിൽ സ്വകാര്യ മേഖലക്ക് കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകളുടെ അകമഴിഞ്ഞ പിന്തുണ ആവശ്യമാണ് എന്നും തോമസ് പറഞ്ഞു. എയർപോർട്ട് എക്കണോമിക് റെഗുലേറ്ററി ചെയർമാൻ മചേന്ദ്ര നാഥൻ, എയർ ഇന്ത്യ പാസഞ്ചേഴ്സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡി. സുധാകരറെഡ്ഡി കാബിനറ്റ് സെക്രട്ടേറിയറ്റിലെ മുൻ സ്പെഷൽ സെക്രട്ടറി കൃഷ്ണ വർമ തുടങ്ങിയവർ സെമിനാറിൽ പങ്കെടുത്തു.
പാലക്കാട് കോച്ച് ഫാക്ടറിയുടെ കാര്യത്തിൽ പ്രയോജനപ്പെടുത്തുന്ന വിധത്തിൽ ഇന്ന് ഉത്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന റെയിൽവേ കോച്ചുകളുടെ എണ്ണവുംആവശ്യകതയും പരിശോധിച്ച് എത്രയും വേഗം തീരുമാനം എടുക്കുമെന്ന് കേന്ദ്ര റെയിൽവേ സഹമന്ത്രി രാജൻ ഗോഹെയ്ൻ ലോക സഭയിൽ കെ.വി തോമസിനെ അറിയിച്ചു.
2013-ൽ ഈ ഫാക്ടറി നടപ്പിലാക്കാനുള്ള അന്വേഷണത്തിൽ പങ്കെടുക്കാൻ ആരും മുന്നോട്ടു വന്നിരുന്നില്ല.
ഈ സാഹചര്യത്തിൽ കോച്ചുകളുടെ ആവശ്യകതയും അതിന്റെ ഉത്പാദനവും പഠിച്ച ശേഷം മാത്രമേ പാലക്കാട് കോച്ച് ഫാക്ടറി വേണമോ, വേണ്ടയോ എന്നു തീരുമാനം എടുക്കുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
വ്യോമയാനരംഗത്തു മാറ്റമുണ്ടാകണം: കെ.വി. തോമസ്
12:52 AM Jul 28, 2017 | Deepika.com