ഗാന്ധിനഗർ: തനിക്കെതിരേ അശോക് ഗെഹ്ലോട്ട് നടത്തിയ പ്രസ്താവന പിൻവലിച്ചാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ അഹമ്മദ് പട്ടേലിനെ പിന്തുണയ്ക്കാമെന്നു ശങ്കർ സിംഗ് വഗേല. പിന്തുണ തേടി അഹമ്മദ് പട്ടേൽ തന്നെ സന്ദർശിച്ചുവെന്നു വഗേല പറഞ്ഞു.
സിബിഐ, എൻഫോഴ്സ്മെന്റ് അന്വേഷണത്തിന്റെ പേരിൽ ഭീഷണിപ്പെടുത്തിയതിനെത്തുടർന്നാണു വഗേല കോൺഗ്രസ് വിട്ടതെന്നായിരുന്നു ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്. വീട്ടിൽ സിബിഐ രണ്ടോ മൂന്നോ തവണ റെയ്ഡ് നടത്തിയിട്ടുണ്ട്. തനിക്കെതിരേ ഒന്നും കണ്ടെത്തിയിട്ടില്ല. കോൺഗ്രസ് വിട്ടപ്പോൾ ആർക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടില്ല. ഗെഹ്ലോട്ട് എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ്. പ്രസ്താവന പിൻവലിച്ച് ഗെഹ്ലോട്ട് പരസ്യമായി മാപ്പു പറയണം. അല്ലെങ്കിൽ പട്ടേലിനെ പിന്തുണയ്ക്കില്ല-വഗേല പറഞ്ഞു. രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ അഹമ്മദ് പട്ടേൽ ഇന്നലെ നാമനിർദേശപത്രിക സമർപ്പിച്ചു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭരത് സിംഗ് സോളങ്കി, ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അശോക് ഗെഹ്ലോട്ട് എന്നിവരും പത്രികാ സമർപ്പണത്തിനെത്തിയിരുന്നു.
1993 മുതൽ നാലു തവണ അഹമ്മദ് പട്ടേൽ രാജ്യസഭാംഗമായിട്ടുണ്ട്.
182 അംഗ നിയമസഭയിൽ കോൺഗ്രസിന് 57 അംഗങ്ങളുണ്ട്. 47 വോട്ടുകൾ ലഭിച്ചാൽ വിജയിക്കാനാകും. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ 11 കോൺഗ്രസ് എംഎൽഎമാർ കൂറുമാറി വോട്ട് ചെയ്തിരുന്നു. ഒരു ഡസൻ എംഎൽഎമാരെങ്കിലും ശങ്കർ സിംഗ് വഗേലയെ പിന്തുണയ്ക്കുന്നുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ലംഘിച്ചാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടിയുണ്ടാകും.
ഗെഹ്ലോട്ട് നാവടക്കിയാൽ അഹമ്മദ് പട്ടേലിനെ പിന്തുണയ്ക്കാമെന്നു വഗേല
01:46 AM Jul 27, 2017 | Deepika.com