മുംബൈ: റിസർവ് ബാങ്ക് 2,000 രൂപ നോട്ടിന്റെ അച്ചടി നിർത്തിവച്ചു; പകരം അടുത്തമാസം ഇരുനൂറു രൂപ നോട്ട് വിതരണം തുടങ്ങും. വലിയ മൂല്യമുള്ള കറൻസിയുടെ വിതരണം കുറയ്ക്കുക എന്നതും ഇടപാടുകൾ പരമാവധി ഡിജിറ്റൽ ആക്കുക എന്നതും ലക്ഷ്യമിട്ടാണ് ഈ നടപടി.
കഴിഞ്ഞ നവംബറിൽ 500 രൂപ, 1,000 രൂപ നോട്ടുകൾ റദ്ദാക്കിയ ശേഷം പുതിയ 500 രൂപ, 2,000 രൂപ നോട്ടുകൾ ഇറക്കി. റദ്ദാക്കപ്പെട്ടത് 14 ലക്ഷം കോടിയിൽപരം രൂപയ്ക്കുള്ള നോട്ടുകളാണ്. അതടക്കം 17.7 ലക്ഷം കോടി രൂപയ്ക്കുള്ള കറൻസിയാണ് 2016 നവംബർ എട്ടിനു രാജ്യത്തു പ്രചാരത്തിലിരുന്നത്.
അതിനുശേഷം 2,000 രൂപയുടെ 370 കോടിയും 500 രൂപയുടെ 1400 കോടിയും നോട്ടുകൾ പുറത്തിറക്കി. രണ്ടും ചേരുന്പോൾ 14.4 ലക്ഷം കോടി രൂപ. റദ്ദാക്കപ്പെട്ട കറൻസിയേക്കാൾ അല്പം കൂടുതൽ. 200 കോടി നോട്ടുകൾ കൂടുതലായി വിതരണം ചെയ്തുകഴിഞ്ഞാൽ എടിഎമ്മുകളിൽനിന്നു 2,000 രൂപ മാറ്റി 200 രൂപ വയ്ക്കുന്നതിനുള്ള സാധ്യത പലരും കാണുന്നുണ്ട്. എടിഎം സേവനദാതാവായ എഫ്ഐസിയുടെ മേധാവി രാധാരാമദുരൈ ഈ അഭിപ്രായം പങ്കുവയ്ക്കുന്നുണ്ട്.
ക്രമേണ 500 രൂപ, 2000 രൂപ നോട്ടുകൾ പിൻവലിക്കുകയാ ണ് ഗവൺമെന്റിന്റെ ലക്ഷ്യമെന്നു കരുതുന്നവരുണ്ട്.
2,000 രൂപയുടെ അച്ചടി നിർത്തി; പകരം 200 വരും
01:29 AM Jul 27, 2017 | Deepika.com