ന്യൂഡൽഹി: രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ പ്രസംഗത്തിൽ രാജ്യത്തിനു മികച്ച സംഭാവന നൽകിയ ദേശീയ നേതാക്കളെ വിസ്മരിച്ചതിനെച്ചൊല്ലി രാജ്യസഭയിൽ ഭരണ, പ്രതിപക്ഷ വാക്കേറ്റം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായുമായി തുലനം ചെയ്ത് രാഷ്ട്രപതി സംസാരിച്ചതിലും പ്രതിപക്ഷം പ്രതിഷേധം ഉന്നയിച്ചു. വിഷയം ഉന്നയിച്ച കോണ്ഗ്രസ് നേതാവ് ആനന്ദ് ശർമയുടെ വാക്കുകൾ സഭാ രേഖകളിൽ നിന്നു നീക്കം ചെയ്യണമെന്ന് മന്ത്രി അരുണ് ജയ്റ്റ്ലി ആവശ്യപ്പെട്ടു. പ്രതിപക്ഷം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ബിജെപി ഉന്നയിച്ച ബോഫോഴ്സ് അഴിമതിയിൽ നിന്നു ശ്രദ്ധ തിരിക്കാനാണെന്നു ജയ്റ്റ്ലി ആരോപിച്ചു.
കോവിന്ദിന്റെ ആദ്യ പ്രസംഗം അങ്ങേയറ്റം നിരാശപ്പെടുത്തുന്നതായിരുന്നെന്ന് കോണ്ഗ്രസ് ആരോപിച്ചു. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിനെപരാമർശിച്ചതേയില്ല. എല്ലാ രാജ്യവും അവരുടെ രാജ്യം പടുത്തുയർത്തിയവരെ എക്കാലവും സ്മരിക്കും. ഇന്ത്യയുടെ സംസ്കാരവും അതാണ്. മഹാത്മാഗാന്ധി എല്ലാവർക്കും ബഹുമാന്യനും രാജ്യത്തെ ഏറ്റവും പ്രധാന പ്രതീകവുമാണ്. അദ്ദേഹത്തോടൊപ്പം രാജ്യത്തിന് വേണ്ടി ജയിൽ വാസം അനുഭവിച്ചതാണ് നെഹ്റുവും. ഗാന്ധിജിയെ കഴിഞ്ഞ ദിവസം പണ്ഡിറ്റ് ദീൻ ദയാൽ ഉപാധ്യായയുമായാണ് താരതമ്യപ്പെടുത്തിയതെന്ന് ആനന്ദ് ശർമ ആരോപിച്ചു.
ദീൻ ദയാൽ ഉപാധ്യായ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നില്ല. രാജ്യനിർമിതിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. ബിജെപിക്ക് അദ്ദേഹത്തെ സ്മരിക്കാൻ എല്ലാ അവകാശവും ഉണ്ട്. എന്നാൽ, ഉപാധ്യായയെ ഗാന്ധിജിയുമായി താരതമ്യം ചെയ്യാനാകില്ലെന്നും ശർമ പറഞ്ഞു. നെഹ്റുവിനെക്കുറിച്ചും ഇന്ദിരാ ഗാന്ധിയെക്കുറിച്ചും രാഷ്ട്രപതി പരാമർശിക്കാതിരുന്നത് ബഹുമാനക്കുറവാണ്. പ്രസംഗത്തിൽ തങ്ങൾക്കുള്ള അതൃപ്തി പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും വ്യക്തമാക്കി.
രാം നാഥ് കോവിന്ദ് ബിജെപിയുടെ മാത്രമല്ല രാജ്യത്തിന്റെ രാഷ്ട്രപതിയാണെന്നു ഗുലാം നബി പറഞ്ഞു.
ഇതോടെ ഭരണപക്ഷത്ത് നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നു. കുപിതനായ ജയ്റ്റ്ലി ശർമയുടെ വാക്കുകൾ അപ്പാടെ സഭാ രേഖകളിൽനിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും പരമപ്രധാനമായ ഭരണഘടനാ പദവി വഹിക്കുന്നവരെക്കുറിച്ചുള്ള പരാമർശം സഭയിൽ അനുവദനീയമല്ല. പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ പലതും ചട്ടപ്രകാരമല്ലെന്നും സഭാനടപടികൾ നിർത്തിവെച്ച് ചർച്ച നടത്താനുള്ള 267-ാം ചട്ടം ദുരുപയോഗം ചെയ്യുകയാണെന്നും ജയ്റ്റ്ലി ആരോപിച്ചു.
മന്ത്രിയുടെ പരാമർശങ്ങളിൽ പ്രകോപിതരായ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
പ്രതിപക്ഷത്തെ ഇത്തരത്തിൽ ഒന്നടങ്കം അടച്ചാക്ഷേപിക്കുന്നത് ശരിയല്ലെന്നും ടിവി ക്യാമറകൾക്കു വേണ്ടി ഇങ്ങനെ പറയുന്നത് തെറ്റാണെന്നും ആനന്ദ് ശർമ തിരിച്ചടിച്ചു. സർക്കാർ അങ്ങേയറ്റം ധാർഷ്ഠ്യത്തോടെയാണ് പെരുമാറുന്നതെന്ന് കോണ്ഗ്രസ് നേതാവ് കപിൽ സിബലും ചൂണ്ടിക്കാട്ടി.
രാഷ്ട്രപതിയുടെ പ്രസംഗത്തെച്ചൊല്ലി രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ ബഹളം
01:29 AM Jul 27, 2017 | Deepika.com