ന്യൂഡൽഹി: രാഷ്ട്രത്തിന്റെ ഒൗദ്യോഗിക പദവികൾ വഹിച്ചിട്ടില്ലത്ത ദീൻദയാൽ ഉപാധ്യായയെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടു ചേർത്ത് പരാമർശിക്കുകയും പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, പ്രഥമ ദളിത് പ്രസിഡന്റ് കെ.ആർ. നാരായണൻ തുടങ്ങിയവരെ വിസ്മരിക്കുകയും ചെയ്ത രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ പ്രഥമ പ്രസംഗം വിവാദമായി.
ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായിരുന്ന സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി പ്രണാബ് മുഖർജിയുടെ വിടവാങ്ങൽ പ്രസംഗത്തിൽ രാജീവ് ഗാന്ധിയെ വിസ്മരിച്ചതു വാർത്തയായതിനു പിന്നാലെയാണ് പുതിയ രാഷ്ട്രപതിയുടെ വിസ്മരിക്കലും ദേശീയശ്രദ്ധ നേടിയത്.
പാർലമെന്റ് സെൻട്രൽ ഹാളിൽ ഇന്നലെ ഉച്ചയ്ക്കു രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം നടത്തിയ പ്രസംഗത്തിന്റെ തുടക്കത്തിൽ മുൻ രാഷ്ട്രപതിമാരായ ഡോ. രാജേന്ദ്രപ്രസാദ്, ഡോ. സർവേപ്പള്ളി രാധാകൃഷ്ണൻ, ഡോ. എ.പി.ജെ. അബ്ദുൾ കലാം, പ്രണാബ് മുഖർജി എന്നീ മഹാരഥന്മാരുടെ പാതയാകും താൻ പിന്തുടരുകയെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു. ഇരുപതു വർഷം മുന്പ് ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി ദളിത് വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി പദവിയിലേക്ക് ഉയർന്ന മലയാളിയായ കെ.ആർ. നാരായണന്റെ പേരു പറയാതിരുന്നതു സെൻട്രൽ ഹാളിലിരുന്നിരുന്ന പലരെയും അത്ഭുതപ്പെടുത്തി.
ദളിത് വിഭാഗത്തിൽ നിന്നു വീണ്ടും രാഷ്ട്രത്തിന്റെ ഉന്നത പദവിയിലെത്തിയ വ്യക്തിയെന്ന നിലയിലാണ് കോവിന്ദിന്റെ വിസ്മരിക്കൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് സ്വാതന്ത്ര്യ പോരാളികളുടെ ശ്രമഫലമാണ് നമ്മുടെ സ്വാതന്ത്ര്യമെന്നു കോവിന്ദ് ഓർമിപ്പിച്ചു. സർദാർ പട്ടേലാണ് രാജ്യത്തെ ഒരുമിപ്പിച്ചതെന്നും മാനുഷിക അന്തസും റിപ്പബ്ലിക്കിന്റെ മഹത്വവും നമ്മളിൽ കൊണ്ടുവന്നത് ഭരണഘടനയുടെ പ്രധാന ശിൽപി ബാബാസാഹേബ് ഭീംറാവു അംബേദ്കർ ആണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
മഹാത്മാഗാന്ധിയും ദീൻ ദയാൽ ഉപാധ്യായയും വിഭാവന ചെയ്തതു പോലെയുള്ള മികച്ച സാന്പത്തികവളർച്ചയുള്ള സന്പദ്ഘടനയും വിദ്യാഭ്യാസവും മൂല്യങ്ങളും പങ്കുവയ്ക്കലുമുള്ള രാഷ്ട്രീയ, സാമൂഹ്യ സമത്വ സമൂഹമാണ് നമുക്കു വേണ്ടതെന്നായിരുന്നു പ്രസംഗത്തിന്റെ അവസാന ഖണ്ഡികയിൽ പറഞ്ഞത്.
രാഷ്ട്രപിതാവിനെയും ദീൻ ദയാലിനെയും ഒരേ ചരടിൽ കോർത്തപ്പോൾ, രാഷ്ട്രനിർമിതിയിൽ നിർണായക പങ്കു വഹിച്ച ആദ്യ പ്രധാനമന്ത്രി നെഹ്റുവിനെ മറക്കുകയും ചെയ്തു.
നെഹ്റുവിനെ തഴഞ്ഞു, ഉപാധ്യായയെ ഓർത്തു; പ്രഥമ പ്രസംഗം വിവാദമായി
01:54 AM Jul 26, 2017 | Deepika.com