ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോണ്‍ഗ്രസിന്റെ പിന്തുണയോടെ രാജ്യസഭയിലേക്കു മത്സരിക്കുന്നത് പാർട്ടി നിലപാടുകളോട് യോജിക്കില്ലെന്നു പിണറായി വിജയൻ. യെച്ചൂരി ഇപ്പോൾ നിർവഹിക്കേണ്ടത് ജനറൽ സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. പാർട്ടി സെക്രട്ടറിയുടെ ഉത്തരവാദിത്തം നിർവഹിക്കുന്പോൾ പാർലമെന്ററി ഉത്തരവാദിത്തങ്ങൾ നീതിപൂർവകമായി ചെയ്യാൻ കഴിയില്ല. ഇക്കാര്യത്തിൽ തന്നെത്തന്നെ ഉദാഹരിച്ചു കൊണ്ടാണു പിണറായി വിജയൻ യെച്ചൂരി വീണ്ടും രാജ്യസഭയിലേക്കെത്തുന്നതിൽ തന്റെ വിയോജിപ്പു വ്യക്തമാക്കിയത്.
പാർട്ടി സംസ്ഥാന സെക്രട്ടറി പദവി തന്നെ ഏൽപിക്കുന്പോൾ താൻ കേരളത്തിലെ മന്ത്രിമാരിൽ ഒരാളായിരുന്നു. മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോഴും എംഎൽഎ സ്ഥാനം തുടർന്നു.
എന്നാൽ, ആ കാലയളവിൽ നിയമസഭാംഗം എന്ന നിലയിൽ ആ പദവിയോട് നീതി പുലർത്താനായില്ല. ആ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് യെച്ചൂരി രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കുന്നതിനോട് വിയോജിക്കുന്നതെന്ന് പോളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി പറഞ്ഞു.
യെച്ചൂരി വീണ്ടും രാജ്യസഭയിൽ എത്തണമെന്ന് ആവശ്യം ഉയരുന്നത് അദ്ദേഹത്തിന് കാര്യപ്രാപ്തി ഉള്ളതുകൊണ്ടാണ്. അക്കാര്യം പൂർണമായും ശരിയുമാണ്. എന്നാൽ, അദ്ദേഹത്തിന് പാർട്ടി ജനറൽ സെക്രട്ടറി എന്ന പദവിയുടെ കർത്തവ്യങ്ങളിൽ വിട്ടുവീഴ്ച വരുത്താനാകില്ല. സിപിഎമ്മിന്റെ പാർട്ടി സെക്രട്ടറിയെ രാജ്യസഭയിലേക്കു വിടാൻ കോണ്‍ഗ്രസിന്റെ പിന്തുണ തേടുന്നത് തങ്ങളുടെ രാഷ്ട്രീയ നിലപാടുകളുമായി യോജിക്കുന്നതല്ലെന്നും പിണറായി വിജയൻ പറഞ്ഞു.
യെച്ചൂരി മത്സരിക്കുന്നതു പാർട്ടിക്കു ചേർന്നതല്ല: പിണറായി
01:52 AM Jul 26, 2017 | Deepika.com