ന്യൂഡൽഹി: രാജ്യത്തെ കാർഷിക പ്രതിസന്ധിയിൽ സർക്കാരിനെതിരേ രൂക്ഷവിമർശനം ഉന്നയിച്ച് രാജ്യസഭയിൽ പ്രതിപക്ഷം. കാർഷിക വിഷയത്തിലുള്ള ചർച്ചയിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള എം.പി. വീരേന്ദ്ര കുമാറും കെ.കെ രാഗേഷും ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ മറുപടി പറയാൻ കൃഷി മന്ത്രി രാധാ മോഹൻ സിംഗ് ഇന്നലെ തയാറല്ലെന്നു സർക്കാർ അറിയിച്ചു. മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ വിഷയത്തിൽ ഇന്നുച്ചയ്ക്കുശേഷം മന്ത്രി മറുപടി നൽകുമെന്ന് ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ പറഞ്ഞു.
മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യൻ കോർപറേറ്റുകളുടെ വായ്പകൾ എഴുതിത്തള്ളാൻ മുൻകൈ എടുക്കുന്നതായി വീരേന്ദ്രകുമാർ ചൂണ്ടിക്കാട്ടി. എന്നാൽ, കാർഷിക വായ്പകൾ എഴുതി തള്ളുന്ന കാര്യത്തിൽ നിഷേധാത്മക നിലപാടാണു സ്വീകരിക്കുന്നത്. കേന്ദ്ര സർക്കാർ സഹകരണ ബാങ്കുകളെ ഇല്ലാതാക്കുകയാണ്. നോട്ട് നിരോധനം സഹകരണ ബാങ്കുകളെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനങ്ങളൊന്നും തന്നെ ബിജെപി അധികാരത്തിലെത്തിയ ശേഷം കർഷകരുടെ കാര്യത്തിൽ പാലിച്ചിട്ടില്ലെന്ന് കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി.
ബുള്ളറ്റ് ട്രെയിനുകളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കാലത്തും കർഷകരുടെ അവസ്ഥയിൽ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് തൃണമൂൽ കോണ്ഗ്രസിലെ ഡെറിക് ഒബ്രിയൻ പറഞ്ഞു.
രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം രാജ്യസഭ ഇന്നലെ ഉച്ചകഴിഞ്ഞു ചേർന്നപ്പോൾ കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് ആണ് കാർഷിക പ്രതിസന്ധി വിഷയത്തിൽ ചർച്ചയ്ക്കു തുടക്കമിട്ടത്. ഭൂഗർഭ ജലത്തിന്റെ അമിത ചൂഷണമാണ് കർഷകരെ പ്രധാനമായും ദുരിതത്തിലേക്കു തള്ളിവിടുന്നത്. ഇതു തടയാൻ അടിയന്തര നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കർഷകരുടെ സഹായത്തിനായി രാജ്യത്ത് മെച്ചപ്പെട്ട സഹകരണ ബാങ്കുകളുടെ ശൃംഖല ഉണ്ടായിരുന്നത് വാണിജ്യ ബാങ്കുകളുടെ വരവോടെ ഇല്ലാതായി.
നിലവിലെ വിള ഇൻഷുറൻസ് പദ്ധതി ഇൻഷ്വറൻസ് കന്പനികൾക്കാണ് നേട്ടമുണ്ട ാക്കി കൊടുക്കുന്നത്.
കർഷകർക്ക് ഇതിൽ നിന്ന് ഒരു നേട്ടവുമില്ല. നോട്ട് നിരോധനം കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയെന്നും കോണ്ഗ്രസ് എംപി ചൂണ്ടിക്കാട്ടി.
കാർഷിക പ്രതിസന്ധിയിൽ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷം
01:14 AM Jul 26, 2017 | Deepika.com