ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പ് മേധാവി സുബ്രതോ റോയിയോട് സെപ്റ്റംബർ ഏഴിനകം 1500 കോടി രൂപ സെബി - സഹാറ റീഫണ്ട് അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് സുപ്രീംകോടതി. ഈ മാസം 15നകം 552.21 കോടി രൂപ നിക്ഷേപിക്കാമെന്ന് സുബ്രതോ റോയ് ഉറപ്പു നൽകിയിരുന്നു. എന്നാൽ, 47 കോടി രൂപ മാത്രമേ അദ്ദേഹത്തിനു നിക്ഷേപിക്കാനായുള്ളൂ.
ബാക്കി തുക ഓഗസ്റ്റ് 12നകം നിക്ഷേപിക്കുമെന്ന് റോയിയുടെ അഭിഭാഷകൻ കപില്‍ സിബല്‍ ജസ്റ്റീസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിനെ അറിയിച്ചു. എന്നാല്‍, സെപ്റ്റംബറിനകം സുബ്രതോ റോയി നിക്ഷേപിക്കേണ്ട 1500 കോടി രൂപയില്‍ ബാക്കി തുകയായ 305.21 കോടി രൂപ കൂടി ഉള്‍പ്പെടുമെന്ന് കോടതി വ്യക്തമാക്കി.
710.22 കോടി രൂപ സെബി - സഹാറ അക്കൗണ്ടില്‍ റോയി നിക്ഷേപിച്ചതായി ഈ മാസം അഞ്ചിന് കോടതി അംഗീകരിച്ചിരുന്നു. 552.21 കോടി രൂപയുടെ ചെക്ക് ജൂലൈ 15നുള്ളില്‍ തുകയായി അക്കൗണ്ടില്‍ എത്തണമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂണ്‍ 15നോ അതിനു മുന്‍പോ 1,500 കോടി രൂപ നല്‍കുമെന്നാണ് റോയി സുപ്രീംകോടതിയെ നേരത്തേ അറിയിച്ചിരുന്നത്. സഹാറയുടെ വിലകൂടിയ സ്വത്തുക്കളില്‍ ഒന്നായ ആംബി വാലി ലേലം ചെയ്യുന്നതിനു പരസ്യം ചെയ്യുവാന്‍ ബോംബെ ഹൈക്കോടതിക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്.
കേസില്‍ സെപ്റ്റംബർ 11ന് വീണ്ടും വാദം കേള്‍ക്കും. റോയിക്ക് നല്‍കിയിരിക്കുന്ന പരോളിന്റെ കാലാവധി ഒക്ടോബര്‍ 10 വരെ കോടതി നീട്ടിയിരുന്നു. രണ്ടു വര്‍ഷത്തെ ജയിൽവാസത്തിനു ശേഷം സുബ്രതോ റോയി കഴിഞ്ഞ വര്‍ഷം മെയ് ആറിന് പരോളിൽ ഇറങ്ങിയിരുന്നു. അമ്മയുടെ സംസ്കാരചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന് കോടതി പരോൾ അനുവദിച്ചത്. പിന്നീട്, പരോൾ നീട്ടി നൽകുകയായിരുന്നു.
1,500 കോടി രൂപ സെപ്റ്റംബർ ഏഴിനകം നിക്ഷേപിക്കാൻ സുബ്രതോ റോയിയോടു സുപ്രീംകോടതി
12:34 AM Jul 26, 2017 | Deepika.com